ദില്ലി : വിവാദങ്ങൾക്കൊടുവിൽ ഡിസിസി ഭാരവാഹി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. സമവായ ശ്രമത്തിന്റ ഭാഗമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് കൂടിക്കാഴ്ച്ച നടത്തും. കരട് പട്ടികയിൻമേൽ സുധാകരനുമായി സതീശൻ അനുകൂലികൾ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും വിട്ടുവീഴ്ച്ച ചെയ്ത് പട്ടികയിൽ മാറ്റം വരുത്താൻ ധാരണയിലെത്തിയിരുന്നു.
എം പിമാരുടെ പരാതിയുണ്ടെന്ന പേരിൽ ആയിരുന്നു ഹൈക്കമാന്‍റ് പുനസംഘടന നിർത്തിവെച്ചത്. ഇതിൽ രോഷാകുലനായ സുധാകരൻ പദവി ഒഴിയും എന്ന് വരെ എഐസിസിയെ അറിയിച്ചിരുന്നു. കെ സി വേണുഗോപാലും സതീശനും ചേർന്നു പാർട്ടി പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് സുധാകരന്റെ പരാതി. എന്നാൽ പുതിയ ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നിൽ ചെന്നിത്തലയെ ആണ് സതീശൻ സംശയിക്കുന്നത്. തന്‍റെ പേരില്‍ ഗ്രൂപ്പില്ലെന്ന് വി ഡി സതീശന്‍ ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്‍റെ പേരില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ല. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നുമായിരുന്നു സതീശന്റെ പ്രതികരണം.
ജില്ലകളിൽ 25 ഭാരവാഹികളും 26 എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യത പട്ടികയാണ് കെപിസിസി ചോദിച്ചത്. ബ്ലോക്ക് പ്രസിഡന്റുമാരെയും കണ്ടെത്തണം. 125ലധികം പേരുണ്ടായിരുന്ന നിലവിലെ പട്ടികയാണ് ഇങ്ങനെ കുറക്കേണ്ടത്. ഇതിനായി താൽപര്യമുള്ളവരുടെ അപേക്ഷ ഉൾപ്പടെ സ്വീകരിച്ചു. 51 ഭാരവാഹികൾക്കായി വന്ന അപേക്ഷകളിൽ നിന്ന് നേതാക്കളുമായി ചർച്ച ചെയ്ത് പട്ടിക ചെറുതാക്കാൻ ശ്രമിക്കുകയാണ്.
ചില ജില്ലകളിൽ പ്രമുഖനേതാക്കൾ നിർദ്ദേശങ്ങൾ നൽകിയിട്ടല്ല. ഭൂരിപക്ഷം ജില്ലകളിലും ഏകീകൃതപട്ടിക നൽകാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപരുത്ത് വി എസ് ശിവകുമാർ തമ്പാനൂർ രവി ഉൾപ്പടെ മുതിർന്ന നേതാക്കൾ നിർദ്ദേശങ്ങൾ പറഞ്ഞില്ല. ചുമതലയുള്ള ജനറൽസെക്രട്ടറി തന്നെ സാധ്യതാപട്ടിക തയ്യാറാക്കട്ടെയെന്നാണ് കെസി വേണുഗോപാലിനൊപ്പമുള്ളവരുടെ നിർദ്ദേശം.
കൊല്ലത്തും പത്തനംതിട്ടയിലും 25 ഭാരവാഹികൾക്കായി അൻപതിലധികം പേരാണ് അപേക്ഷകർ. ആലപ്പുഴയിൽ പുതിയ ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ നേതാക്കളുമായി ചർച്ച നടത്തുകയാണ്. കോട്ടയത്തും ഇടുക്കിയിലും തൃശൂരും എറണാകുളത്തും നൂറിലധികം അപേക്ഷകരിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. വയാനാട് മലപ്പുറം കണ്ണൂർ കാസർകോട് പാലക്കാട് ജില്ലകളിൽ സാധ്യതാപട്ടിക പൂർത്തിയായി. എന്നാൽ തർക്കം തീർന്നില്ലെങ്കിലും എണ്ണം നോക്കാതെ സാധ്യാതപട്ടിക തരാനാണ് കെപിസിസി നിർദ്ദേശം. പട്ടികയിന്മേൽ സംസ്ഥാനതലത്തിൽ ചർച്ച ചെയ്യാമെന്നാണ് നിർദ്ദേശം. പ്രശ്നം തീർത്ത് ഉടൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം.
































