പത്തനംതിട്ട : കേരളത്തിലും അന്യ സംസ്ഥാനങ്ങളിലുമുള്ള 300 ലധികം പോപ്പുലർ ഫിനാന്‍സ് ബ്രാഞ്ചുകളിലെ നിക്ഷേപകരുടെ പരാതിയിന്മേലുള്ള കേസ് കോന്നി പോലീസ് സ്‌റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്ന നടപടി നിക്ഷേപകരെ വഞ്ചിക്കുന്നതിനും ഉടമകളെ സഹായിക്കുന്നതിനുമുള്ള പോലീസിന്റെ ഒത്തുകളിയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.
രാജ്യത്തെമ്പാടുമുള്ള ശാഖകൾ മുഖേന നടന്ന ആസൂത്രിതമായ നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് അതാത് ശാഖകളുടെ പരിധിയിൽ വരുന്ന പോലീസ് സ്‌റ്റേഷനിൽ പരാതി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുവാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കോന്നി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ ഭാഗമായി ആയിരക്കണക്കിന് നിക്ഷേപകരുടെ പരാതികൾ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചെന്നുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് തട്ടിപ്പിന് ഇരയായവർക്ക് വളരെ അധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും നിയമപരമായി അവരുടെ താത്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്നും ഇത് അടിയന്തിരമായി പിൻവലിച്ച് അതാത് പോലീസ് സ്‌റ്റേഷനുകളിൽ പരാതി സ്വീകരിച്ച് അന്വേഷണം ഊർജിതമാക്കണമെന്നും ഡിസിസി യോഗം ആവശ്യപ്പെട്ടു.
തട്ടിപ്പ് സംഭവത്തിലെ അന്വേഷണം സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് കൈമാറി അന്വേഷണം നടത്തി ഉടമകളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനും നിക്ഷേപ തുകകൾ തിരികെ ലഭ്യമാക്കുന്നതിനുമുള്ള നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അന്വേഷണം ഊർജിതമാക്കി നിക്ഷേപകരുടെ താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിൾക്ക് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് കമ്മറ്റി യോഗം കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. പോപ്പുലർ ഹെൽപ്പ് ലൈൻ കോ ഓർഡിനേറ്റർമാരായ സാമുവൽ കിഴക്കുപുറം, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, ടി.കെ.സാജു, അനിൽ തോമസ്, റിങ്കു ചെറിയാൻ, കാട്ടൂർ അബ്ദുൾ സലാം, സോജി മെഴുവേലി, സതീഷ്.കെ.പണിക്കർ, സുനിൽ.എസ്.ലാൽ, റെജി തോമസ്, ജോൺസൺ എബ്രഹാം, സതീശ്.കെ.പണിക്കർ, റെജി തോമസ്, ശാം കുരുവിള, ലാലു ജോൺ, സുനിൽകുമാർ പുല്ലാട്, സിന്ധു അനിൽ, എം.സുരേഷ് കുമാർ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.































