ആലപ്പുഴ : അപകടം വരുത്തിയ അവശതകള്‍ വകവെക്കാതെ രാഹുല്‍ഗാന്ധിയെ കാണാന്‍ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാര്‍ ആലപ്പുഴയില്‍ എത്തിയത് വാക്കറിന്റെ സഹായത്തോടെ. കാർ അപകടത്തെ തുടർന്ന് സുരേഷ് കുമാറും ജനറൽ സെക്രട്ടറി എം.എസ് പ്രകാശും കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. ഭാരത് ജോഡോ യാത്ര ആവേശത്തോടെ നടക്കുമ്പോഴും വീട്ടിലെ കട്ടിലില്‍ കിടന്ന് മനസ്സുകൊണ്ട് അതില്‍ പങ്കാളിയാകുകയായിരുന്നു സുരേഷ് കുമാര്‍.
യാത്ര ചെയ്യുവാന്‍ പാടില്ലെന്ന് ഡോക്ടര്‍മാരുടെ കര്‍ശന വിലക്കുകള്‍ ഉണ്ടെങ്കിലും ഇന്നലെ പ്രത്യേകം തയ്യാറാക്കിയ കാറില്‍ അദ്ദേഹം ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിൽ എത്തി രാഹുല്‍ ഗാന്ധിയെ കാണുകയായിരുന്നു. അപകടവിവരങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ ആശ്വാസ വാക്കുകൾ പറഞ്ഞു. ചികിത്സയെക്കുറിച്ചും വിശദമായി തിരക്കി. ഭാരതത്തിന്റെ ചരിത്രത്തിലെ മഹാ സംഭവം ആകാൻ പോകുന്ന ഭാരത് ജോഡോ യാത്രയുടെ നായകനെ നേരിൽ കാണാൻ കഴിഞ്ഞത് സന്തോഷകരമാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.






























