തൃശൂര്‍ : കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുറ്റകരമായ അനാസ്ഥയുണ്ടായത്. ചേറ്റുവ സ്വദേശി സഹദേവന്റെ (89)യും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യന്റെ (58)യും മൃതദേഹങ്ങളാണ് പരസ്പരം മാറി നല്‍കിയത്. വീഴ്ച വരുത്തിയ രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സെബാസ്റ്റ്യന്റെ മൃതദേഹം ഏറ്റുവാങ്ങിയ സഹദേവന്റെ ബന്ധുക്കള്‍ മൃതദേഹം ദഹിപ്പിച്ചു.
മൃതദേഹങ്ങൾ മാറിപ്പോയെന്ന് അറിഞ്ഞതോടെ സ്ഥലത്ത് വലിയ വാക്കേറ്റവും സംഘർഷാവസ്ഥയുമായി. അവസാനം ചിതാഭസ്മം എങ്കിലും വിട്ടുതരണമെന്ന് സെബാസ്റ്റ്യൻ്റെ ബന്ധുക്കൾ നിലപാട് എടുത്തു. ഇതു സഹദേവൻ്റെ വീട്ടുകാർ അംഗീകരിച്ചതോടെ ചേറ്റുവയിലെ സഹദേവൻ്റെ വീട്ടിലെത്തി സെബാസ്റ്റ്യൻ്റെ ബന്ധുക്കൾ ചിതാഭസ്മം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ സഹദേവൻ്റെ മൃതദേഹം ചേറ്റുവയിലേക്ക് കൊണ്ടു പോയി.






























