കോഴഞ്ചേരി : കഴിഞ്ഞ ദിവസം റാന്നി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം ആറന്മുളയില്‍ കണ്ടെത്തി. ഇന്ന് 11 മണിയോടെയാണ് കോഴഞ്ചേരി പാലത്തിന്റെ അടിയില്‍ക്കൂടി മൃതദേഹം ഒഴുകിപ്പോകുന്നത് ചിലര്‍ കണ്ടത്. ഉടന്‍തന്നെ ആറന്മുള പോലീസില്‍ വിവരം അറിയിച്ചു. റാന്നി പോലീസ് ആറന്മുളയില്‍ എത്തി മൃതദേഹം കരക്ക് കയറ്റി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
പന്തളം മണക്കാല കളവേലി തെക്കേതിൽ ശിവശങ്കരപിള്ളയുടെ ഭാര്യ ജയലക്ഷ്മി (44) യാണ് മരിച്ചത്. രാത്രിയിൽ റാന്നി പാലത്തിന്റെ കൈവരിയിലിരിക്കുന്ന സ്ത്രീയെ കണ്ട കാര്‍ യാത്രക്കാർ വാഹനം നിർത്തിയപ്പോഴേക്കും ഇവര്‍ ആറ്റിലേക്ക് ചാടിയിരുന്നു. പാലത്തിന്റെ കരയിൽ ഉപേക്ഷിക്കപ്പെട്ട പേഴ്‌സിൽ നിന്ന് റാന്നി പോലീസ് കണ്ടെടുത്ത മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷിച്ചപ്പോഴാണ് ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞത്.
ഞായറാഴ്ച രാവിലെ ഇവര്‍, മകൻ പഠിക്കുന്ന വെച്ചൂച്ചിറ നവോദയ സ്കൂളിൽ പോയിരുന്നു. മകനുവേണ്ടി വാങ്ങിയ ഷൂ കൊടുക്കുവാൻ പോയതാണന്നാണ് ബന്ധുക്കൾ പറയുന്നത്. ജയലക്ഷമിയുടെ ഭർത്താവ് പന്തളത്തെ മെഡിക്കൽ സ്റ്റോർ ജീവനക്കാരനാണ്, മൂത്ത മകൻ ജയശങ്കർ വെച്ചൂച്ചിറ നവോദയ സ്കൂളിൽ 9-ാം ക്ലാസിലും ഇളയ കുട്ടി പവിശങ്കർ പന്തളം കോട്ടറ യൂ പി സ്കൂളിൽ രണ്ടാം ക്ലാസിലും പഠിക്കുന്നു. വീടിനടുത്ത് ബേക്കറി നടത്തി വരികയായിരുന്നു ജയലക്ഷ്മി.





























