പാലാ : കോഴിക്കോട്ടെ കോൺഗ്രസ് ചിന്തൻ ശിബിരം എൽ.ഡി.എഫിൽ അതൃപ്തിയുള്ളവരെ സ്വാഗതം ചെയ്യുന്നതായിരുന്നുവെങ്കിൽ കേ.കോൺ (എം)ന്റെ രാമപുരം ചിന്തൻ ശിബിരം യു.ഡി.എഫിലെ അതൃപ്തരെ സ്വാഗതം ചെയ്യുന്നതായിരുന്നു. എൽ.ഡി.എഫ് ഇട്ട പാലത്തിലൂടെ യു ഡി.എഫ് അംഗം എൽ.ഡി.എഫിന്റെ കൈ പിടിച്ച് പാലം കടക്കുകയും ചെയ്തു. എൽ.ഡി.എഫ് ആഹ്വാനം മണിക്കൂറിനുള്ളിൽ വിജയം കാണുകയും ചെയ്തു.
യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ടായിരുന്ന രാമപുരത്തെ മുന്നണിയിലെ അസംതൃപ്ത അംഗമായിരുന്ന ഷൈനി സന്തോഷ് എൽ.ഡി.എഫിനോടൊപ്പം എത്തി. മിനിട്ടുകൾക്കുള്ളിൽ എൽ.ഡി.എഫ് പിന്തുണയിൽ വീണ്ടും പ്രസിഡന്റാവുകയും ചെയ്തു. ഷൈനി പ്രസിഡന്റായിരുന്ന കാലയളവിൽ വൈസ് പ്രസിഡന്റ് ജോസഫ് വിഭാഗം അംഗത്തിന്റെ ഇടപെടലുകൾ സൃഷ്ടിച്ച അലോസരങ്ങളും കോൺഗ്രസിലെ ഗ്രൂപ്പിസങ്ങളും സുഗമമായ പഞ്ചായത്ത് ഭരണം അസാദ്ധ്യമാക്കിയതാണ് പടലപിണക്കത്തിന് ഇടയാക്കിയത്.
പഞ്ചായത്തിന്റെ വാർഷിക പദ്ധതി നടത്തിപ്പ് വളരെ പിന്നിലായി തീരുകയും ചെയ്തിരുന്നു. ഇതിൽ എൽ.ഡി.എഫ് പ്രതിഷേധം നടത്തി വരുന്നതിനിടയിലാണ് യു.ഡി.എഫ് സമ്മർദ്ദം ചെലുത്തി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും രാജിവയ്പിച്ചത്. ഈ വർഷത്തെ പദ്ധതികൾക്ക് നാളിതുവരെ അംഗീകാരം വാങ്ങുവാനുള്ള നടപടികൾ ആരംഭിച്ചതുമില്ല. ഷൈനി തുടർന്നിരുന്നുവെങ്കിൽ അഞ്ചു വർഷവും പിന്തുണ നൽകുമായിരുന്നുവെന്ന് എൽ.ഡി.എഫ് നേതാവും കേരള കോൺ.(എം) കക്ഷി നേതാവുമായ സണ്ണി പൊരുന്ന കോട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഏതാനും മാസം മുൻപാണ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കേരള കോൺ.(എം) പ്രതിനിധിയെ എൽ.ഡി.എഫ് മുന്നണിയിൽ മത്സരിച്ച് വിജയിച്ച അംഗത്തിന്റെ പിന്തുണയിൽ അവിശ്വാസത്തിലൂടെ യു.ഡി.എഫ് പുറത്താക്കിയിരുന്നത്. ഇതിനുള്ള മധുര പ്രതികാരമാണ് എൽ.ഡി.എഫ് രാമപുരത്ത് നടത്തിയത്. ഈയിടെ പാലാമണ്ഡലത്തിൽ നടന്ന വിവിധ സഹകരണ സംഘതെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയം ആഘോഷിച്ചു കൊണ്ടിരുന്ന എൽ.ഡി.എഫിന് മറ്റൊരു രാഷ്ട്രീയ വിജയം കൂടി രാമപുരം സമ്മാനിച്ചിരിക്കുകയാണ്.
പാലാ മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്താണ് രാമപുരം ഇവിടെ പിടിമുറുക്കുവാനുള്ള യു.ഡി.എഫ് തന്ത്രങ്ങളാണ് പാളിയത്. അതോടൊപ്പം ജില്ലയിൽ ലഭിക്കാമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ജോസഫ് വിഭാഗത്തിനും നഷ്ടമായി. നേരത്തെ കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ കേരള കോൺഗ്രസ് (എം)ൽ എത്തിയിരുന്നു.































