റാന്നി : കഴുത്ത് വേദനയെ തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിനിയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകി. റാന്നി സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനി കരിയംപ്ലാവ് അഴകാത്തനിൽ ശശിയുടേയും ലീലാമ്മയുടെയും മകൾ വി എസ് സാനിമോളാണ് മരിച്ചത്. ഈ മാസം 26 ന് രാത്രി 10 ന് കഴുത്തിനും കൈക്കും വേദന അനുഭവപ്പെട്ട സാനിമോളെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രാത്രി രണ്ട് മണിയോടെ ഡ്യൂട്ടി ഡോക്ടർ പരിശോധനക്കെത്തിയപ്പോൾ വേദന കുറഞ്ഞതായി അറിയിച്ചെങ്കിലും 3 മണിയൊടെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മാർട്ടം നടത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സാനിമോളുടെ മരണത്തിന് കാരണമെന്നാരോപിച്ച് മാതാവ് ലീലാമ്മ ദാനിയേൽ പെരുമ്പെട്ടി പോലീസിൽ പരാതി നൽകി.





























