പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വിരുദ്ധമായ പ്രസ്താവനയോടെ സി.പി.എം – ന്റെ ഇതുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പും കാപട്യവും കൂടുതൽ വ്യക്തമായതായി ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മറ്റ് നേതാക്കളും കുടുംബത്തോടൊപ്പമാണെന്ന് നടത്തിയിട്ടുള്ള പ്രസ്താവനകൾ സംസ്ഥാനത്തൊട്ടാകെയുള്ള ജനരോഷം ഭയന്നും കുടുംബത്തെ കബളിപ്പിക്കുന്നതിനുമായിരുന്നു എന്ന് പി.പി. ദിവ്യയുടെ അറസ്റ്റ് നാടകം ഉൾപ്പെടെ പിന്നീടുള്ള ഓരോ സംഭവ വികാസങ്ങളും തെളിയിച്ചിരിക്കുകയാണെന്ന് സാമുവൽ കിഴക്കു പുറം കുറ്റപ്പെടുത്തി.
നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നുപോലും സംശയിക്കുന്ന സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണ ആവശ്യത്തെ നിരാകരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി ഇരക്കും വേട്ടക്കാരനും ഒപ്പം എന്നതിൽ നിന്നും പൂർണ്ണമായും സി.പി.എം പ്രതികളായ വേട്ടക്കാർക്കൊപ്പമാണെന്ന് അർത്ഥശങ്കയില്ലാതെ പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയിരിക്കുകയാണ്. എ.ഡി.എം- ന്റെ ദുരൂഹമായ മരണം സംബന്ധിച്ച് യഥാർത്ഥ വസ്തുതകൾ വെളിച്ചത്ത് കൊണ്ടുവന്ന് നീതി ഉറപ്പാക്കുന്നതിന് ഇപ്പോഴുള്ള എസ്.ഐ.റ്റി അന്വേഷണ പ്രഹസനം അവസാനിപ്പിച്ച് കേന്ദ്ര ഏജൻസിയായ സി.ബി.ഐ – യെ ഏല്പിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കുവാൻ സർക്കാർ ഇനിയെങ്കിലും തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി പറഞ്ഞു.






























