മംഗളൂരു : വാടകവീട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും വിഷം നൽകി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത പോലീസ് വീട്ടുടമയായ സ്ത്രീയെ അററസ്റ്റ് ചെയ്തു. മംഗളൂരു ബിജയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന നൂർജഹാനെ (50) ആണ് അറസ്റ്റ് ചെയ്തത്. മോർഗൻ നഗറിലെ വാടക വീട്ടിൽ താമസിച്ചിരുന്ന നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്മി (26), മക്കൾ സപ്ന (എട്ട്), സമർഥ് (നാല്) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയശേഷം നാഗേഷ് ജീവനൊടുക്കുകയായിരുന്നു.
നൂർജഹാൻ വിജയലക്ഷ്മിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചതായി സിറ്റി പോലീസ് കമ്മീഷണർ എൻ. ശശികുമാർ വ്യക്തമാക്കി. കല്യാണ ബ്രോക്കർ കൂടിയായ നൂർജഹാൻ വിജയലക്ഷ്മിയോട് നാഗേഷിൽ നിന്ന് വിവാഹമോചനം നേടാൻ നിർബന്ധിച്ചിരുന്നു. ഇതിനായി അഭിഭാഷകനെയും ഏർപ്പാട് ചെയ്തു. ഇതരമതത്തിൽപ്പെട്ട ഒരാളുമായി പുനർവിവാഹം നടത്തിത്തരാമെന്നും നൂർജഹാൻ വിജയലക്ഷ്മിക്ക് ഉറപ്പുനൽകി. മക്കളെയും മതപരിവർത്തനം നടത്താൻ ഇവർ നിർബന്ധിച്ചതായും കമ്മീഷണർ വ്യക്തമാക്കി. നൂർജഹാന്റെ വീട്ടിൽനിന്ന് വിജയലക്ഷ്മിയുടെ ഫോട്ടോ പോലീസ് കണ്ടെത്തിയിരുന്നു.
നാഗേഷും കുടുംബവും നൂർജഹാന്റെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. നാഗേഷുമായി വിജയലക്ഷ്മി വഴക്കിടുന്നത് ശ്രദ്ധയിൽപ്പെട്ട നൂർജഹാൻ വിവാഹമോചനം, പുനർവിവാഹം എന്നീ കാര്യങ്ങൾ വിജയലക്ഷ്മിയുമായി ചർച്ച ചെയ്യുകയായിരുന്നു. ഭർത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ വിജയലക്ഷ്മി നൂർജഹാന്റെ വീട്ടിലാണ് കുറച്ചു കാലം താമസിച്ചത്. വിജയലക്ഷ്മി തന്നെ ഒഴിവാക്കുമെന്നും മതം മാറുമെന്നും ഭയന്നാണ് നാഗേഷ് കടുംകൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു. നാഗേഷിന്റെ ആത്മഹത്യാക്കുറിപ്പിൽ നൂർജഹാനെക്കുറിച്ചും മതപരിവർത്തന ആശങ്കയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. നൂർജഹാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മതപരിവർത്തന ശ്രമം അറിയുന്നത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.





























