കൊച്ചി: പാലാരിവട്ടത്ത് മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഹോട്ടൽ ഉടമ ചോദ്യം ചെയ്യലിന് ഹാജരായി. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ആണ് സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായത്. സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഹോട്ടലിന്റെ ഇടനാഴിയിൽ മോഡലുകൾ നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാൽ ഡിജെ പാർട്ടി നടന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ പോലീസിന് ഹോട്ടൽ ഉടമ കൈമാറിയെന്നും വാർത്തകൾ വരുന്നുണ്ട്.
ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതാണ് ദുരൂഹതകൾക്ക് വഴിവെച്ചത്. പാർട്ടിക്കിടെ എന്തെങ്കിലും പ്രശ്നമുണ്ടായതിനെ തുടർന്നാണോ ദൃശ്യങ്ങൾ നശിപ്പിച്ചത് എന്നും പരിശോധിക്കുന്നുണ്ട്. പാർട്ടി നടന്ന ഹാളിലെയും ഹോട്ടലിലെ പാർക്കിങ് സ്ഥലത്തെയും ദൃശ്യങ്ങളാണ് ലഭ്യമല്ലാത്തത്. മത്സരയോട്ടമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയത്. മോഡലുകളുടെ കാറിനെ പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്ന ഷൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മത്സരയോട്ടം നടന്നുവെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. എന്നാൽ അമിതവേഗത്തിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ പിന്നാലെ പോയതെന്നാണ് ഷൈജു പോലീസിനോട് പറഞ്ഞത്.
നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടം ചക്കരപറമ്പിന് സമീപം ദേശീയപാതയിലാണ് നിയന്ത്രണംവിട്ട കാർ മീഡിയനിലെ മരത്തിലിടിച്ചത്. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു സംഘം. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ ഇടത്തേക്ക് വെട്ടിച്ചപ്പോഴായിരുന്നു അപകടം. 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, റണ്ണറപ്പും മാള സ്വദേശിയുമായ ഡോ. അഞ്ജന ഷാജൻ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎ മുഹമ്മദ് ആഷിഖ് പിന്നീടും മരിച്ചു.





























