ദില്ലി : ഭക്ഷണം കിട്ടാതെ രാജ്യത്ത് ആരും മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. ജനം വിശന്ന് മരിക്കാതിരിക്കാൻ സമൂഹ അടുക്കള പദ്ധതി ഉടൻ തയ്യാറാക്കണം. മൂന്ന് ആഴ്ച്ചയ്ക്കകം ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും കേന്ദ്രത്തിന് കോടതി അന്ത്യശാസനം നല്‍കി. രാജ്യവ്യാപകമായി സമൂഹ അടുക്കള പദ്ധതി തയ്യാറാക്കാൻ ഒക്ടോബർ 27 ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
ഇക്കാര്യത്തിൽ കേന്ദ്രം നൽകിയ സത്യവാംങ്മൂലത്തിൽ കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ അണ്ടർ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ സത്യവാംങ്മൂലം നൽകിയതിനാണ് വിമർശനം. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ സത്യവാംങ്മൂലമാണ് വേണ്ടതെന്നും ഇത് അവസാന മുന്നറിയിപ്പാണെന്നും കോടതി വ്യക്തമാക്കി.





























