റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡിനുള്ളിലൂടെയുള്ള ഇതര വാഹനങ്ങളുടെ അനിയന്ത്രിതമായ കടന്നുപോക്ക് യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നു. ബസ്സുകൾ പാർക്ക് ചെയ്യാനും യാത്രക്കാർക്ക് സുരക്ഷിതമായി കയറാനുമായി സജ്ജീകരിച്ചിട്ടുള്ള സ്റ്റാൻഡിനുള്ളിലൂടെ ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും കാറുകളുമടക്കമുള്ള വാഹനങ്ങൾ ചീറിപ്പായുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. താലൂക്ക് ആശുപത്രിയിലേക്കും മുണ്ടപ്പുഴ ഭാഗത്തേക്കും പോകാൻ ബസ് സ്റ്റാൻഡിന് സമീപത്തുകൂടി തന്നെ പ്രത്യേക റോഡ് സൗകര്യമുണ്ടെന്നിരിക്കെയാണ് പല വാഹനയാത്രക്കാരും എളുപ്പവഴിയായി ബസ് സ്റ്റാൻഡിനെ ഉപയോഗിക്കുന്നത്. ഇത് സ്റ്റാൻഡിനുള്ളിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്ക്കും കാരണമാകുന്നു.
ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കിടയിലൂടെ വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നത് കാൽനടയാത്രക്കാരെ പ്രത്യേകിച്ച് മുതിർന്ന പൗരന്മാരെയും കുട്ടികളെയും ഭീതിയിലാക്കുന്നു. ബസ്സുകൾ കൃത്യസമയത്ത് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്നതിനും തിരികെ പ്രവേശിക്കുന്നതിനും ഈ അനധികൃത വാഹനക്കയറ്റം തടസ്സമാകുന്നു. സ്റ്റാൻഡിനുള്ളിൽ ബസ്സുകൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള സ്ഥലത്തുകൂടി മറ്റ് വാഹനങ്ങൾ കടന്നുപോകുന്നത് ട്രാഫിക് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ബസ് സ്റ്റാൻഡിനുള്ളിലൂടെയുള്ള ഇതര വാഹനങ്ങളുടെ പ്രവേശനം കർശനമായി തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്റ്റാൻഡിന്റെ പ്രവേശന കവാടങ്ങളിൽ കൃത്യമായ ബോർഡുകൾ സ്ഥാപിക്കാനും പോലീസിന്റെ നിരീക്ഷണം ശക്തമാക്കാനും നടപടി ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നു.





























