ഗുജറാത്ത്: ഗുജറാത്തിൽ 7 വയസുകാരിയെ പീഡനത്തിനിരയാക്കി കൊന്നു തള്ളിയ പ്രതിക്ക് ഇരട്ട തൂക്കുകയറും ഇരട്ട ജീവപര്യന്തവും വിധിച്ച് കോടതി. ഗുജറാത്ത് ആനന്ദിലെ ജില്ലാ കോടതിയാണ് 2019 ഒക്ടോബറിൽ നടന്ന സംഭവത്തിലെ പ്രതിക്ക് ഇരട്ട വധശിക്ഷ വിധിച്ചത്. അർജുൻ കോഹിൽ എന്ന യുവാവിനാണ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിലയിരുത്തി പോക്‌സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ഇരട്ട വധശിക്ഷ വിധിച്ചത്. ക്രൂരകൃത്യം ചെയ്യുമ്പോൾ പ്രതിക്ക് 24 വയസായിരുന്നു. ബാലികയെ കൊന്നതിന് 302-ാം വകുപ്പ് പ്രകാരവും പോക്‌സോ ചട്ടത്തിലെ ആറാം വകുപ്പും ചുമത്തിയാണ് ഇയാൾക്ക് ഇരട്ടക്കൊല വിധിച്ചത്.
ഹെെക്കോടതി വധശിക്ഷ അംഗീകരിച്ചില്ലെങ്കിൽ രണ്ട് കേസുകളിലായി 50,000 രൂപ വീതം പിഴ നൽകണമെന്നും വിധിച്ചിട്ടുണ്ട്. 2019 ഒക്ടോബർ 28-നാണ് ഏഴ് വയസുകാരിയായ പെൺകുട്ടിയ കാണാതാവുന്നത്. പിന്നീട് തെരച്ചിലിൽ രാത്രിയോടെ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു. ക്ഷേത്രോത്സവം നടക്കുന്നതിനിടയിൽ ബിസ്‌കറ്റ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചരിത്രപരമായ വിധിയാണെന്നാണ് ഗുജറാത്ത് സർക്കാർ കേസിലെ ആനന്ദ് കോടതിയുടെ വിധിയെ വിശേഷിപ്പിച്ചത്.