റാന്നി: പെരുമ്പെട്ടി പട്ടയം അന്തിമഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. പതിറ്റാണ്ടുകൾ നീണ്ട പെരുമ്പെട്ടിയിലെ കർഷകരുടെ പട്ടയ പ്രശ്നങ്ങൾ ഉടൻ പരിഹാരം ഉണ്ടാകുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇത് സംബന്ധിച്ച് എംഎൽഎയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ സർവ്വേ ഡെപ്യൂട്ടി സൂപ്രണ്ട്, ഡെപ്യൂട്ടി കളക്ടർ, മല്ലപ്പള്ളി തഹസിൽദാർ എന്നിവർ പങ്കെടുത്തു യോഗം ചേർന്നു. വലിയകാവ് റിസർവിന്റെ അതിർത്തി രേഖപ്പെടുത്തുകയും കൈവശങ്ങൾ അടയാളപ്പെടുത്തി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ചെയതിരുന്നു. ഇത് പ്രകാരം 649 അപേക്ഷകൾ സ്വീകരിക്കുകയും അപേക്ഷയിന്മേൽ മഹസറുകൾ തയ്യാറാക്കുകയും ചെയ്തു.
അപേക്ഷകളും അനുബന്ധരേഖകളും ഇ- ഫയലിംഗ് ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടന്നു വരുന്നത്. ആകെ 747 കൈവശ അവകാശങ്ങളിൽ 649 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നു. ഇ-ഫയലിംഗ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 13(1) പ്രസിദ്ധീകരിക്കുമെന്നും ഇതോടൊപ്പം തന്നെ മറ്റു പരിശോധനകൾ സമാന്തരമായി പൂർത്തീകരിക്കണമെന്നും യോഗം തീരുമാനിച്ചു. ഓരോന്നിനുമുള്ള സമയക്രമങ്ങൾ കൃത്യമായി പരിപാലിക്കപെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും യോഗം തീരുമാനിച്ചു. ഈ ജോലികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെയും വാഹനവും ഉൾപ്പെടെ ഏർപ്പെടുത്തി നൽകാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.





























