പത്തനംതിട്ട : ഏകദേശം മൂന്ന് ദിവസം പഴക്കമുള്ള 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ജീർണിച്ച നിലയിൽ തെങ്ങിൻകുഴിയിൽ കണ്ടെത്തി. ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്ത് വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് കണ്ടത്. മുല്ലശ്ശേരിൽ മണിയൻ എന്നയാൾ വിവരം വാർഡ് അംഗവും കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റുമായ രാധാകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച് ഏനാത്ത് പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി. രണ്ട് ദിവസമായി ദുർഗന്ധമുയരുന്നുണ്ടായിരുന്നെന്നു സമീപവാസികൾ അറിയിച്ചു.
അജികുമാറിന്റെ സമീപവാസിയായ രതീഷിന്റെ വീട്ടിലെ വളർത്തുനായ ഇന്ന് രാവിലെ അവിടെയെത്തി കുരയ്ക്കുന്നത് കേട്ടതായും പറയുന്നു. മൃതശരീരം അഴുകി പുഴുവരിച്ച നിലയിലാണ്. ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാവികൈലി മാത്രമാണ് ധരിച്ചിട്ടുള്ളത്. അജികുമാർ ഒറ്റയ്ക്കാണ് താമസം. അഥിതി തൊഴിലാളികളും മറ്റും ഈ വീട്ടിലെത്താറുണ്ട് എന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ മുതൽ ഇയാളെ കാണാനില്ല. വീട് പൂട്ടിയിട്ട നിലയിലാണ്. ശാസ്ത്രീയ അന്വേഷണസംഘവും പോലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.