ആലപ്പുഴ : കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ കുടുംബത്തിന് നീതി കിട്ടിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിന്റെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണുള്ളത്. ജില്ലാ കളക്ടറോ പട്ടിക ജാതി കമ്മീഷനോ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ലെന്നും ഇക്കാര്യം കേന്ദ്ര പട്ടിക ജാതി കമ്മീഷന്റ ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ച കള്ളമാണ്. മത മൗലികവാദികൾ സിപിഎം സഹായത്തോടെ സംസ്ഥാനത്ത് ദളിതരെ പീഡിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ദീപുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
ദീപുവിന്‍റെ മരണ കാരണം സംബന്ധിച്ച രണ്ട് ദിവസമായി തുടരുന്ന തർക്കങ്ങൾക്ക് അറുതിയായി. കിഴക്കമ്പലത്ത് സംഘര്ഷം ഉണ്ടായിട്ടില്ലെന്നും ലിവർ സീറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വിശ്രീനിജിന്‍ എംഎല്‍എ സംശയം പ്രകടിപ്പിച്ചത്. സിപിഎം നേതാക്കളും ഇത് ആവർത്തിച്ചിരുന്നു. ഈ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. അതേ സമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും മരണത്തിന് ആക്കം കൂട്ടി. ക്ഷതമേറ്റതിനെ തുടർന്ന് രക്തധമനികളിൽ പൊട്ടലുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് മൂന്നരക്ക് മൃതദേഹം കിഴക്കമ്പലത്തേക്ക് കൊണ്ടു പോയി. ട്വന‍്റി ട്വന്‍റി – സിപിഎം സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷയോടെയാണ് മൃതദേഹം കിഴക്കമ്പലത്തെത്തിച്ചത്. ട്വന്‍റി ട്വന്റി നഗറിൽ ദീപുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ഒരാഴ്ച മുൻപ് തങ്ങള്‍ക്കൊപ്പം കൈപിടിച്ചു നടന്ന ദീപുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ തടിച്ചു കൂടിയത്. കൊവിഡ് പോസിറ്റീവായതിനാൽ മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തിറക്കിയില്ല.































