അതിരപ്പിള്ളി : അമ്മയുടെ സ്‌നേഹച്ചൂടില്‍നിന്നു വെളിച്ചത്തിലേക്കു കണ്‍തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അപകടത്തിൽ പുള്ളിമാൻ കുഞ്ഞിനു ദാരുണാന്ത്യം. പൂർണ ഗർഭിണിയായ അമ്മപ്പുള്ളിമാന്റെ ശരീരത്തിലേയ്ക്കു മരച്ചില്ല വീണതാണ് അപകട കാരണം. മരക്കമ്പിൽ കുടുങ്ങി അമ്മയുടെ വയറ്റിൽനിന്നു പകുതി പുറത്തേയ്ക്കു വന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ രക്ഷിക്കാൻ റബർ പ്ലാന്റേഷനിലെ തൊഴിലാളികൾ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഒപ്പമുണ്ടായിരുന്ന തൊഴിലാളികളിൽ ഒരാൾ പകർത്തിയ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾ മുൻപാണ് കാലടി പ്ലാന്റേഷന്‍ റബര്‍ തോട്ടത്തില്‍ മേയാനെത്തിയ പുള്ളിമാൻ അപകടത്തിൽ പെടുന്നത്. തോട്ടത്തിലെ ജോലി കഴിഞ്ഞു മടങ്ങും വഴിക്കാണ് തൊഴിലാളികൾ ഇതുകണ്ടത്. കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം.
കാര്യമായ അനക്കമില്ലെന്നു കണ്ടതോടെ അമ്മയെ എങ്കിലും രക്ഷിക്കാമെന്നു കരുതി കുഞ്ഞിനെ വലിച്ചു പുറത്തെടുത്തു. ഫോണിനു റേഞ്ച് ഇല്ലാത്ത സ്ഥലമായിരുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്ക് പെട്ടെന്ന് ആരെയും വിളിച്ചുവരുത്താനും സാധിക്കില്ലായിരുന്നു. കുഞ്ഞിനെ പുറത്തെടുത്തതിനു പിന്നാലെ അപകട വിവരം വനപാലകരെ അറിയിച്ചു. അവരെത്തി മാനിനെ ഏറ്റുവാങ്ങി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
അതിരപ്പിള്ളിയിലും സമീപത്തെ വനമേഖലയുടെ പരിസരങ്ങളിലും ഏതാനും വർഷങ്ങളായി പുള്ളിമാനുകൾ കൂട്ടമായി മേയാനെത്തുന്നുണ്ട്. കോവിഡ് വന്നതോടെ സന്ദർശകരുടെ എണ്ണം കുറഞ്ഞതും നാട്ടിൻപുറങ്ങളിലേയ്ക്ക് ഇറങ്ങുന്നതിനു കാരണമാണ്. ആളുകൾ കാര്യമായി ഉപദ്രവിക്കില്ല എന്നതിനാൽ കൃഷി സ്ഥലങ്ങളിലേയ്ക്കും ഇവ എത്തുന്നുണ്ട്. നാട്ടുകാർക്കു കാര്യമായ ദോഷമുണ്ടാക്കുന്നില്ലെന്നു മാത്രമല്ല കൂട്ടമായി എത്തുന്ന പുള്ളിമാനുകൾ നല്ല കാഴ്ചയാണെന്നും പ്രദേശവാസികൾ പറയുന്നു.