റാന്നി: സോഷ്യൽ മീഡിയയിലൂടെ അമ്മയെയും മകനെയും അപമാനിക്കാൻ ശ്രമിച്ചയാള്‍ക്കെതിരെ പോലീസില്‍ പരാതി. അങ്ങാടി ചിറക്കല്‍പ്പടി സ്വദേശി ജോസിമോന്‍ എതിരെയാണ് പരാതി. കഴിഞ്ഞ 29ന് റാന്നി താലൂക്ക് ആശുപത്രിയിലാണ് സംഭവം. റാന്നി താലൂക്ക് ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു ജീവനക്കാരിയും അവിടെത്തന്നെ ജോലി ചെയ്യുന്ന അവരുടെ മകനും സംസാരിച്ചു കൊണ്ടിരുന്നത് വീഡിയോ എടുത്ത് അശ്ലീല പരാമർശത്തോടു കൂടി ഇയാൾ “ദൈവത്തിന്റെ സ്വന്തം നാട് റാന്നി” എന്ന സോഷ്യല്‍മീഡിയ പൊതു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഇതിനെതിരെ ജീവനക്കാരി ആശുപത്രി സൂപ്രണ്ടിനും റാന്നി പോലീസിലും പരാതി നൽകി.
കാമുകീ കാമുകൻമാർ എന്ന വ്യാജേന പോസ്റ്റ് ഇട്ടതോടെ താനും മകനും മാനസികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയും നാട്ടുകാരുടെ ഇടയിൽ പരിഹാസപാത്രം ആവുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ആശുപത്രിയിലെ ശോചനീയാവസ്ഥക്കും ജീവനക്കാരുടെ അനാസ്ഥക്കും എതിരെ പോസ്റ്റിട്ടതുമൂലമാണ് തനിക്കെതിരെ കേസെടുത്തതെന്നു കാണിച്ച് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചതെന്നും ആരോപണം ഉയര്‍ന്നു. റാന്നിയിലെ പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ റാന്നി താലൂക്ക് ആശുപത്രിയെ താറടിച്ച് കാട്ടി സ്വകാര്യ ആശുപത്രി ലോബിക്ക് വളം വെയ്ക്കാനുള്ള ശ്രമമാണ് ഇയാളുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് ഉയർന്നു വരുന്ന പ്രധാന ആരോപണം.





























