ന്യൂഡൽഹി: യുഎസിന്റെ ഇരട്ടത്തീരുവയില്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചില മുതലാളിമാർക്ക് ഇന്ത്യയോട് അസൂയയാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ട്രംപിന്റെ പേര് പറയാതെയായിരുന്നു രാജ്നാഥ് സിങിന്റെ വിമര്‍ശനം. ”ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില കൂട്ടാനാണ് അവരുടെ ശ്രമം. ഇന്ത്യയുടെ വളർച്ച അംഗീകരിക്കാൻ ചിലര്‍ക്ക് സാധിക്കുന്നില്ല. ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ചയെ തടയാനാകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ”ചിലയാളുകൾക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ കഴിയുന്നില്ല. അവർക്കത് ദഹിക്കുന്നില്ല. എല്ലാവരുടെയും ബോസാണെന്നാണ് അവരുടെ വിചാരം, ഇന്ത്യ അതിവേഗം വളര്‍ച്ച നേടുകയാണ്’- രാജ്നാഥ് സിങ് പറഞ്ഞു.
മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ (ബിഇഎംഎൽ) റെയിൽ കോച്ച് നിർമ്മാണ യൂണിറ്റിന്റെ ഭൂമിപൂജ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇന്ന്, ഏതെങ്കിലും രാജ്യത്തിന് ധീരവും ചലനാത്മകവുമായ ഒരു സമ്പദ്‌വ്യവസ്ഥയുണ്ടെങ്കിൽ, അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കാണ്. ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കൾ ലോക രാജ്യങ്ങളിലേക്ക് പോകുകയാണ്, അത് തടയാനാണ് ശ്രമം. നികുതി ഉയര്‍ത്തിയാല്‍ സ്വാഭാവികമായും വില കൂടും. അതിനാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങളടെ ഡിമാന്റ കുറയും. പക്ഷേ ഇന്ത്യ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്, എന്നാല്‍ ലോകശക്തിയായി ഇന്ത്യ മാറുന്നത് തടയാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ പറയാനാവും”- രാജ്നാഥ് സിങ് പറഞ്ഞു.






























