ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ (ഐ പി എൻ എ) നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം ഉചിതമായ നടപടിയെടുക്കാൻ ജസ്റ്റിസ് ഡോ. സ്വർണ കാന്ത ശർമ്മ ഉത്തരവിട്ടു. നിശ്ചിത സമയപരിധിക്കുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഹർജിക്കാർക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അഡ്വ. റോബിൻ രാജുവാണ് അസോസിയേഷന് വേണ്ടി കോടതിയിൽ ഹാജരായത്.
2023 ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമം മൂന്ന് വർഷം പിന്നിട്ടിട്ടും നടപ്പിലാക്കാത്തതിനെതിരെയാണ് ഹർജി. അപേക്ഷകൾ ക്ഷണിച്ചതല്ലാതെ കമ്മീഷൻ ഔദ്യോഗികമായി രൂപീകരിക്കാൻ കേന്ദ്രം നടപടിയെടുത്തില്ലെന്ന് നഴ്സിങ് സമൂഹം ചൂണ്ടിക്കാട്ടി. മെഡിക്കൽ, ഡെന്റൽ, ആയുഷ് മേഖലകളിൽ പുതിയ കമ്മീഷനുകൾ രൂപീകരിച്ചപ്പോൾ രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ 70 ശതമാനത്തോളമുള്ള നഴ്സുമാരെ അവഗണിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഐ പി എൻ എ ആരോപിച്ചു. കോടതി ഇടപെടൽ നഴ്സിംഗ് സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് ഐ പി എൻ എ ഭാരവാഹികൾ പ്രതികരിച്ചു






























