റാന്നി: പുതക്കട മണക്കയം റോഡ് നിർമ്മാണത്തിലെ കാലതാമസത്തിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ അലംഭാവത്തിനെതിരെ മന്ത്രിക്ക് പരാതി നൽകി പ്രമോദ് നാരായൺ എംഎൽഎ. പുതുക്കട – മണക്കയം ചിറ്റാർ റോഡ് പുനരുദ്ധരിക്കുന്നതിന് ബഡ്ജറ്റിൽ 3 കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിൽ തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം വരുത്തുന്ന കാലതാമസവും അനാസ്ഥയും പരിഹരിക്കുന്നതിന് ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് പ്രമോദ് നാരായൺ എംഎൽഎ എം ബി രാജേഷിന് പരാതി നൽകിയത്. റാന്നി, കോന്നി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതും ജില്ലാ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ളതുമായ പുതുക്കട -മണക്കയം -ചിറ്റാർ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എംഎൽഎ എന്ന നിലയിൽ പ്രത്യേകം മുൻകൈയെടുത്താണ് സംസ്ഥാന ബഡ്ജറ്റിൽ 3 കോടി രൂപയും പൊതുമരാമത്ത് വകുപ്പിൽ നിന്ന് 1.2 കോടി രൂപയും അനുവദിപ്പിച്ചത്. ഇതുൾപ്പെടെ 7 കോടി രൂപയുടെ പദ്ധതികൾ പിഡബ്ല്യുഡി റോഡ്സ് വിഭാഗം ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി പ്രവർത്തികൾ ടെണ്ടർ നടപടിയിലേക്ക് കടക്കുകയുമാണ്.
സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ റാന്നി ബ്ളോക്ക് പഞ്ചായത്തിൽ പ്രഖ്യാപിച്ചിട്ടുള്ള 21 ഗ്രാമീണ റോഡുകൾ, 5 അംഗനവാടി കെട്ടിടങ്ങൾ എന്നീ പദ്ധതികൾക്കും എസ്റ്റിമേറ്റ് അടക്കമുള്ള അനുബന്ധ രേഖകൾ സമർപ്പിച്ചു ഭരണാനുമതി നേടുന്നതിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ നിന്നും അനാവശ്യമായ കാലതാമസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എംഎൽഎയുടെ നിർദേശ പ്രകാരം ജൂൺ ആദ്യ വാരം പെരുനാട് ഗ്രാമ പഞ്ചായത്തു പ്രസിഡൻറ് പി എസ് മോഹൻ ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെ ഉള്ളവർ മണക്കയം പാലം മുതൽ ഉള്ള ഭാഗങ്ങൾ നേരിട്ട് സന്ദർശിച്ച് റോഡ് നിർമ്മാണത്തിൽ ഉൾപ്പെടുത്തേണ്ട കര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയിരുന്നു. എന്നാല്‍ പദ്ധതി രേഖ, എസ്റ്റിമേറ്റ് എന്നിവ ഇതുവരെ സമർപ്പിച്ചിട്ടില്ല.
ബജറ്റ് വർക്കുകൾക്കുള്ള മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂർ ബ്ലോക്കുകളിൽ നിന്നുള്ള എസ്റ്റിമേറ്റുകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും റാന്നി ബ്ലോക്ക് എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതിലുള്ള കാലതാമസം മൂലം എല്ലാ ബജറ്റ് പദ്ധതികളും നീണ്ടു പോകുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരികയും കാലതാമസം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വിളിച്ചുചേർക്കുകയും ചെയ്തിരുന്നു.
എന്നിട്ടും നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് തദ്ദേശസ്വയംവരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകുന്നത് എന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.






























