തിരുവനന്തപുരം : ഡിവൈഎഫ്ഐ സമ്മേളനത്തിൽ കെ – റെയിലിനെതിരെ വിമർശനം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് വിമർശനം ഉയര്‍ന്നത്. പദ്ധതി ആര്‍ക്കുവേണ്ടിയെന്ന് വിളപ്പിലില്‍ നിന്ന് പങ്കെടുത്ത പ്രതിനിധി ചോദിച്ചു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കാവു, നാടിനും നാട്ടുകാര്‍ക്കും വേണ്ടാത്ത വികസനമാണെന്നും വിമര്‍ശനമുയര്‍ന്നു. ലൗ ജിഹാദ് പരാമര്‍ശത്തില്‍ ജോര്‍ജ് എം തോമസിന് നേരെയും വിമര്‍ശനമുണ്ടായി. ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ പാര്‍ട്ടിയിലുമുണ്ട്. ജനം മറന്നിരുന്ന ലൗ ജിഹാദ് വിഷയം വീണ്ടും ഓര്‍മിപ്പിച്ചെന്നും പരാമര്‍ശമുണ്ടായി.
അതേസമയം കെ – റെയിൽ പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് തുടരുമ്പോൾ എൽഡിഎഫിന്റെ ബോധവൽകരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണ യോഗങ്ങൾക്ക് തുടക്കമിടും. വരും ദിവസങ്ങളിൽ ജില്ലകൾ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. വീടുകൾ കയറിയുള്ള പ്രചാരണങ്ങളടക്കം വീണ്ടും തുടങ്ങിയുള്ള ബോധവൽകരണത്തിനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. പാർട്ടി കോണ്‍ഗ്രസ് കേരളത്തിൽ നടക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. പാർട്ടി കോണ്‍ഗ്രസ് പൂർത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികൾക്ക് എൽഡിഎഫ് തുടക്കമിടുന്നത്.
സില്‍വര്‍ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തിൽ പ്രശ്നം കണ്ടെത്തിയാൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കണ്ണൂരിൽ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാട്. പിന്നെന്തിനാണ് ഗോ ഗോ വിളികളെന്ന് അന്ന് അദ്ദേഹം ചോദിച്ചു. വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. സംസ്ഥാനത്തിന്റെ പല വികസന കാര്യങ്ങളിലും കേന്ദ്രസർക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കെ – റയിലില്‍ കേന്ദ സർക്കാർ പിന്തുണ വേണമെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.