ഡൽഹി : ഡൽഹി ചലോ പ്രക്ഷോഭത്തിന് പുറപ്പെട്ട കർഷകരും ഹരിയാന പൊലീസുമായി ഇന്നലെയും ഹരിയാന – പഞ്ചാബ് അതിർത്തിയിലെ ശംഭു ബോർഡറിൽ സംഘർഷമുണ്ടായി. പൊലീസ് സമരക്കാർക്ക് നേരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു.ശംഭു ബോർഡറിൽ ഹൃദയാഘാതത്തെ തുടർന്ന് കർഷകനും പൊലീസുകാരനും മരിച്ചു. പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തിരുന്ന ഗുർദാസ്പൂർ ജില്ലയിലെ ഗ്യാൻ സിംഗും (65), കർഷകർ ക്യാമ്പ് ചെയ്യുന്നതിന് സമീപത്തെ റെയിൽവേ ക്രോസിന് കാവൽ നിൽക്കുകയായിരുന്ന റെയിൽവേ പോലീസിലെ ഹീരാലാലും ആണ് മരിച്ചത്. ഫെബ്രുവരി 13ലെ പൊലീസ് നടപടിക്കിടെ കണ്ണീർവാതകം ശ്വസിച്ചതു മുതൽ ഗ്യാൻ സിംഗിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കർഷകർ ചൂണ്ടിക്കാട്ടി.ആയിരകണക്കിന് കർഷകർ ഹരിയാന – പഞ്ചാബ് അതിർത്തിയിൽ തുടരുകയാണ്. കേന്ദ്രസർക്കാരും കർഷക നേതാക്കളും നാളെ നാലാം റൗണ്ട് ചർച്ച നടത്തും.
വ്യാഴാഴ്ച രാത്രിയിൽ നടന്ന ചർച്ചയും തീരുമാനമാകാതെയാണ് പിരിഞ്ഞത്. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ്, അർജുൻ മുണ്ട എന്നിവർ ചണ്ഡിഗറിലെത്തി കർഷക നേതാക്കളുമായി ചർച്ച നടത്തുകയായിരുന്നു. പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമാണ് കേന്ദ്രമന്ത്രിമാർ പ്രകടിപ്പിക്കുന്നത്. മിനിമം താങ്ങുവില, കാർഷിക കടം എഴുതിത്തള്ളൽ തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഗ്രാമീൺ ഭാരത് ബന്തിനോട് അനുബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.





























