ഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം നൽകുന്ന ഡൽഹി സര്‍ക്കാരിന്‍റെ പദ്ധതിയാണ് ലക്ഷ്മി യോജന. ലക്ഷക്കണക്കിന് പേരാണ് പദ്ധതിയിൽ ചേരാൻ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 5 ലക്ഷത്തിലധിം സ്ത്രീകളാണ് അപേക്ഷിച്ചിരിക്കുന്നത്. 21 നും 60 നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം വരെ ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ മറ്റേതെങ്കിലും സാമ്പത്തിക സഹായ പദ്ധതിയിലോ പെൻഷനിലോ ഇതിനകം ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന സ്ത്രീകൾ, നികുതിദായകർ, സർക്കാർ ജീവനക്കാർ, മൂന്നിൽ കൂടുതൽ കുട്ടികളുള്ള സ്ത്രീകൾ, വാർഷിക വൈദ്യുതി ഉപഭോഗം 2,400 യൂണിറ്റിൽ കൂടുതലുള്ള കുടുംബങ്ങൾ എന്നിവർക്ക് അപേക്ഷിക്കാൻ അര്‍ഹതയില്ല.
സാമ്പത്തിക സഹായത്തിന് മൂന്ന് കുട്ടികളിൽ കൂടുതലുള്ളവരെ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാൽ ഇതിന് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത. സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ നിബന്ധനയെന്നും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള യന്ത്രങ്ങളല്ല സ്ത്രീകളെന്നും സഭയിൽ മറുപടി നൽകവെ രേഖ ഗുപ്ത വ്യക്തമാക്കി. ആം ആദ്മി പാർട്ടിയെയും കോൺഗ്രസിനെയും ലക്ഷ്യം വച്ചുകൊണ്ട്, അവരുടെ ഭരണകാലത്ത് സ്ത്രീകളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു.മൂന്ന് പതിറ്റാണ്ടിനിടയിൽ ഡൽഹിയെ നയിക്കുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായ ഗുപ്ത,
ഇപ്പോൾ നടക്കുന്ന മൺസൂൺ സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു. “ആളുകൾ കുടുംബം വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, രേഖ ഗുപ്തയോ മോഹൻ ഭാഗവത് പറഞ്ഞതുകൊണ്ട് അവർ നിർത്താൻ പോകുന്നില്ല… കുടുംബങ്ങൾ അവരുടെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി ആസൂത്രണം ചെയ്യുന്നു. പക്ഷേ… ഒരു സ്ത്രീയും കുട്ടികളെ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു യന്ത്രം മാത്രമല്ല. അവളുടെ ആരോഗ്യം ഞങ്ങൾക്ക് വളരെ പ്രധാനമാണ്” രേഖയുടെ വാക്കുകളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.






























