ന്യൂഡൽഹി : 2003ൽ ഓസ്‌ട്രേലിയയിലെ റെഡ്‌ഫെർണിൽ നടന്ന കൊലപാതകക്കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യക്കാരനെ വെറുതെ വിട്ട് ഡൽഹി കോടതി. വിരലടയാളങ്ങൾ യഥാർത്ഥ ക്രൈം ഫയലുമായി പൊരുത്തപ്പെടാത്തതിനാൽ ഈ കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മുഹമ്മദ് ബഷീറുദ്ദീനെ (37) ആണ് കോടതി കുറ്റവിമുക്തനാക്കിയത്. ഫോറൻസിക് റിപ്പോർട്ടുകൾ പരിഗണിച്ച ശേഷം ജൂൺ 13-ന് പുറപ്പെടുവിച്ച ഉത്തരവിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പ്രണവ് ജോഷി, മുഹമ്മദ് ബഷീറുദ്ദീനെ വെറുതെ വിടുകയായിരുന്നു.
2025 ജൂൺ 12ന് സിഎഫ്‌എസ്‌എല്ലിന്റെ സീൽ ചെയ്ത റിപ്പോർട്ട് ലഭിച്ചുവെന്നും തുറന്ന കോടതിയിൽ വെച്ച് തുറക്കുകയാണെന്നും ജഡ്ജി പ്രഖ്യാപിക്കുകയായിരുന്നു. രേഖകൾ പരിശോധിച്ച ശേഷം 2025 മെയ് 17-ന് അറസ്റ്റിലായ മുഹമ്മദ് ബഷീറുദ്ദീന്റെ വിരലടയാളങ്ങൾ യഥാർത്ഥ എഫ്‌സിയുടെ (മറഞ്ഞിരിക്കുന്ന കുറ്റവാളി) വിരലടയാളങ്ങളുമായി യോജിക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മുഹമ്മദ് ബഷീറുദ്ദീനെ വെറുതെ വിടുകയാണെന്നും കോടതി പറഞ്ഞു.





























