ന്യൂഡൽഹി : ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ലൈംഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഡൽഹി കോടതിയുടെ വിധിയിലെ പരാമർശങ്ങൾ പുറത്ത്. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആറ് വനിതാ ഗുസ്തിതാരങ്ങൾ നൽകിയ പരാതികൾ വിശ്വസനീയമല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആസൂത്രണംചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയതും കൃത്യമായി ആസൂത്രണംചെയ്തതും ആണെന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വിനി പൻവാർ നിരീക്ഷിച്ചത്.
ഹരിയാനയിലെ റോഹ്തക്കിലുള്ള മഹാദേവ് അക്കാദമിയിലെ പരിശീലകരുടെയും ഒരു വനിതാ താരത്തിന്റെയും പുരുഷ താരത്തിന്റെയും പ്രേരണയാലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്നും കോടതി പറയുന്നു. പരാതികൾ നൽകുന്നതിൽ വന്ന കാലതാമസം ആരോപണങ്ങൾ സത്യമാകാൻ സാധ്യതയില്ലെന്ന വാദത്തിന് ബലം നൽകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുസ്തി താരങ്ങൾ നൽകിയ പരാതികൾ സമാനമായ ശൈലിയിലുള്ള ‘ടെയ്ലർ മേഡ്’ പരാതികളാണെന്നും കോടതി പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് പരാതികൾ സമർപ്പിച്ചിട്ടുള്ളത്. ഒരു പുരുഷ ഗുസ്തി താരത്തിന്റെ സാന്നിധ്യത്തിലാണ് പല സാക്ഷികളും മൊഴി നൽകിയതെന്നും ഇത് അവർക്ക് കൃത്യമായ നിർദേശങ്ങൾ ലഭിച്ചിരുന്നു എന്നതിന് തെളിവാണെന്നും കോടതി വിധിയിൽ പറയുന്നു.
അഞ്ച് പരാതിക്കാരിൽ രണ്ടുപേർ തങ്ങളുടെ മൊഴികൾ തിരുത്തി കൂറുമാറിയത് പ്രോസിക്യൂഷൻ കേസിനെ കാര്യമായി ബാധിച്ചു. മറ്റുള്ളവരുടെ സമ്മർദം കാരണമാണ് തങ്ങൾ ബ്രിജ് ഭൂഷണെതിരെ മൊഴി നൽകാൻ നിർബന്ധിതരായതെന്ന് ഈ താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിൽ ആസമയത്ത് വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതും പ്രോസിക്യൂഷൻ വാദത്തിൽ നിരവധി വൈരുധ്യങ്ങൾ ഉള്ളതും കേസിൻ്റെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയായെന്ന് കോടതി പറഞ്ഞു.































