ന്യൂഡൽഹി : മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം “പുതിയ ഡാർക്ക് വെബ്” ആയി പരിണമിച്ചിട്ടുണ്ടെന്ന് ഡൽഹി ഹൈക്കോടതിയെ ബോധിപ്പിച്ച് കേന്ദ്ര സർക്കാർ. അതിന്റെ ആർക്കിടെക്ചറും സ്വകാര്യതാ സവിശേഷതകളും സൈബർ കുറ്റവാളികൾ, തട്ടിപ്പ് ശൃംഖലകൾ, തീവ്രവാദ, ഭീകര ഗ്രൂപ്പുകൾ, പരീക്ഷാ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ഓപ്പറേറ്റർമാർ എന്നിവർക്ക് പ്രിയപ്പെട്ട ഉപകരണമാക്കി മാറിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു.
വരാനിരിക്കുന്ന നീറ്റ്-യുജി പുനപ്പരീക്ഷയ്ക്ക് മുന്നോടിയായി ജൂൺ 22 വരെ ടെലഗ്രാം പ്രവർത്തനങ്ങൾ ഇന്ത്യയിൽ താല്കാലികമായി നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹർജിക്കെതിരെ സമർപ്പിച്ച കൗണ്ടർ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ക്രിമിനലുകൾ അതീവ വേഗതയിൽ ടെലഗ്രാം ചാനലുകൾ വഴി ഡീപ്പ് വെബ് ലിങ്കുകൾ പ്രചരിപ്പിക്കുകയാണെന്നും ഇത് കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംഘടിത മാഫിയകൾ ടെലഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഐ.ടി ആക്ട് 2000-ലെ സെക്ഷൻ 69എ പ്രകാരം പ്ലാറ്റ്‌ഫോമിന് താല്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ, പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനായി ജൂൺ 30 വരെ പഴയ സന്ദേശങ്ങൾ തിരുത്താനുള്ള (Message Editing) ഫീച്ചറും തടഞ്ഞിട്ടുണ്ട്.
.




























