ന്യൂഡൽഹി : ഉദ്യോഗസ്ഥരോടു ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ്ങിന്റെ നിർദേശം. പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് സിആർപിഎഫിന്റെ കലാപ നിയന്ത്രണ യൂണിറ്റായ ആർഎഎഫ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന വിവാദം പാർലമെന്റിന് അകത്തും പുറത്തും ചർച്ചയാകുമ്പോഴാണ് സിആർപിഎഫ് മേധാവിയുടെ ഈ പ്രസ്താവന. ഡൽഹിയിൽ സിആർഎഫിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. ‘സിആർപിഎഫിന്റെ ഡയറക്ടർ ജനറൽ എന്ന നിലയിൽ നിങ്ങളുടെ കടമകൾ സത്യസന്ധമായി നിർവഹിക്കുന്നതിന് നിങ്ങൾ എന്ത് നടപടികൾ സ്വീകരിച്ചാലും ആ തീരുമാനങ്ങളുടെ എല്ലാം ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുമെന്ന് ഓരോരുത്തർക്കും ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു’ – സിങ് പറഞ്ഞു.
പ്രതിഷേധക്കാർക്കു നേർക്കുള്ള ആർഎഎഫ് ഉദ്യോഗസ്ഥരുടെ നടപടികളെക്കുറിച്ച് ‘പ്രഫഷനൽ പോസ്റ്റ്-ഇവന്റ് അസസ്മെന്റ്’ നടത്തുമെന്നു ദിവസങ്ങൾക്കു മുൻപ് സിആർപിഎഫ് മേധാവി വാർത്താ ഏജൻസിയായ പിടിഐയോടു പ്രതികരിച്ചിരുന്നു. സിആർപിഎഫിനു കീഴിലാണ് ആർഎഎഫ് പ്രവർത്തിക്കുന്നത്. കലാപ നിയന്ത്രണം, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പൊലീസിനെ സഹായിക്കുകയാണ് ആർഎഎഫ് ചെയ്യുക. ഓരോ സ്ഥലത്തും നടപടികൾ കഴിഞ്ഞാൽ അതിനെ കുറിച്ചു പരിശോധന (പ്രഫഷനൽ പോസ്റ്റ്-ഇവന്റ് അസസ്മെന്റ്) നടത്തുന്നത് സിആർപിഎഫിന്റെ നടപടിക്രമത്തിൽ പെടുന്നതാണ്.





























