പത്തനംതിട്ട : ശബരിമലയിൽ നിന്നും പുറത്ത് വരുന്ന അഴിമതി വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കുവാൻ സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് നേതാവ് അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി കെ. മുരളീധരൻ എന്നിവർക്ക് നിവേദനം നൽകി. ശബരിമല നെയ്യ് ഇടപാട് സംബന്ധിച്ച് പുറത്തു വരുന്ന വാർത്തകളും ദേവസ്വം വിജിലൻസ് കണ്ടെത്തലും ശബരിമലയെ സ്ഥിരം കൊള്ള നടത്താനുള്ള വേദിയാക്കി സി.പി.എം മാറ്റിയെടുത്തു എന്നതിന്റെ അവസാന ഉദാഹരണമാണ്.
സ്വർണക്കൊള്ള കൊണ്ട് അവസാനിപ്പിക്കാതെ ഭഗവാന്റെ എല്ലാ മൂല്യമുള്ള വസ്തുക്കളും കൊള്ളയടിക്കുവാൻ ഗൂഢാലോചന നടന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതാനും ചില ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ല ഈ വെട്ടിപ്പുകൾ. നെയ് കൊള്ള സംബന്ധിച്ച് ബോർഡിനും മിൽമക്കും അറിയാമായിരുന്നു എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. ദേവസ്വം ബോർഡിലെ ഉന്നതർ അറിയാതെ ജീവനക്കാർ മാത്രമായി ഈ തട്ടിപ്പ് നടത്തില്ല എന്നും ജ്യോതി പ്രസാദ് പറഞ്ഞു. ദേവസ്വം വിജിലൻസ് മാത്രമായി അന്വേഷണം നടത്തിയാൽ കുറ്റത്തിന്റെ പൂർണ വ്യാപ്തി കണ്ടെത്താനാകില്ല എന്നും അദ്ദേഹം പറഞ്ഞു.





























