ലണ്ടൻ: ബ്രിട്ടണിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കുന്ന ലേബർ പാർട്ടി തിരിച്ചടി നേരിട്ടതിനിടെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജി ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. ലേബർ പാർട്ടിയുടെ 70ലധികം എംപിമാർ കെയർ സ്റ്റാർമർ രാജിവെക്കണമെന്ന് ആവശ്യമുയർത്തി രംഗത്തെത്തി. കെയർ സ്റ്റാർമറുടെ നേതൃത്വത്തെ പരോക്ഷമായി ചോദ്യംചെയ്ത് മുതിർന്ന പാർട്ടി നേതാക്കൾ എത്തിയതിനിടെയാണ് പാർട്ടിക്കുള്ളിൽ രാജി ആവശ്യം മുറുകുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, വിദേശകാര്യ സെക്രട്ടറി വെറ്റെ കൂപ്പർ, ആഭ്യന്തര മന്ത്രി ഷബാന മഹ്മൂദ് എന്നിവർ സ്റ്റാർമറോട് അധികാരം കൈമാറ്റം ചെയ്യുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ മന്ത്രിമാരുടെ നാല് ഉപദേശകർ രാജിവെക്കുകയും സ്റ്റാർമറുടെ നേതൃത്വത്തെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ജനവിശ്വാസം നഷ്ടപ്പെട്ടതായി ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ്ങിൻ്റെ ഉപദേശകൻ ജോ മോറിസ് പറഞ്ഞപ്പോൾ സ്റ്റാർമറിന് പാർട്ടിക്കുള്ളിൽ മേൽക്കൊയ്മ നഷ്ടപ്പെട്ടുവെന്നും അത് വീണ്ടെടുക്കാൻ കഴിയില്ലെന്നുമായിരുന്നു പരിസ്ഥിതി സെക്രട്ടറി എമ്മ റെയ്നോൾഡ്സിൻ്റെ ഉപദേശകനായ ടോം റുട്ട്ലാൻ്റിൻ്റെ പ്രതികരണം.






























