വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ സംബന്ധിച്ച് പെന്റഗൺ അന്വേഷണം നടത്തണമെന്ന് രണ്ട് പ്രമുഖ ഡെമോക്രാറ്റിക് സെനറ്റർമാർ ആവശ്യപ്പെട്ടു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനും ആക്ടിങ് നാവികസേനാ സെക്രട്ടറി ഹങ് കാവോയ്ക്കും തിങ്കളാഴ്ചയാണ് ഇരുവരും കത്തയച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്നീ വിമാനവാഹിനിക്കപ്പലുകളുടെയും യുഎസ്എസ് ബെൻഫോൾഡ് എന്ന ഡിസ്ട്രോയറിന്റെയും സമീപകാല വിന്യാസത്തെക്കുറിച്ച് അടിയന്തരവും സ്വതന്ത്രവുമായ തന്ത്രപരമായ അവലോകനം നടത്തണമെന്നാണ് സെനറ്റർമാർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡെമോക്രാറ്റിക് അംഗങ്ങളായ പാറ്റി മുറെയും ക്രിസ് കൂൺസുമാണ് അന്വേഷണം ആവശ്യപ്പെട്ടത്. എഞ്ചിനീയറിങ് തകരാറിനെ തുടർന്ന് കഴിഞ്ഞ മാസം യുഎസ്എസ് ബെൻഫോൾഡ് നാല് ദിവസത്തോളം ദക്ഷിണ ചൈനാക്കടലിൽ വൈദ്യുതിയില്ലാതെ കിടന്നിരുന്നു. സൈനിക സന്നദ്ധത, പ്രവർത്തനങ്ങൾ, ജീവനക്കാരുടെ എണ്ണം, ജീവിതനിലവാരം, മാനസികാരോഗ്യം, കപ്പലുകളിലെ തൊഴിൽസംസ്കാരം, ജീവനക്കാരുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം തുടങ്ങിയ വിഷയങ്ങൾ സ്വതന്ത്ര അവലോകനത്തിലൂടെ പരിശോധിക്കണമെന്നും സെനറ്റർമാർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ദീർഘകാല വിന്യാസങ്ങളിൽ നാവികസേനാംഗങ്ങൾക്കും മറൈൻസിനും മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള ശുപാർശകളും അവലോകനത്തിൽ ഉൾപ്പെടുത്തണമെന്നും അവർ കത്തിൽ പറയുന്നുണ്ട്. ഫോർഡിലും ലിങ്കണിലും ജീവനക്കാരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കണമെന്നും സെനറ്റർമാർ നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.































