എറണാകുളം : സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്നതിനിടെ കൊച്ചി നഗരത്തില്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനിയും വയറിളക്ക രോഗങ്ങളും വ്യാപിക്കുന്നു. എലിപ്പനിയും ആശങ്ക ഉയർത്തുന്ന രീതിയിൽ വ്യാപിച്ചിരിക്കുകയാണ്. ഒരാഴ്ചക്കിടെ വയറിളക്കുമായി ബന്ധപ്പെട്ട് 40-ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കടവന്ത്ര മേഖലയിൾ മാത്രമാണിത്. പനിയുമായി നിരവധിപേരാണ് ആശുപത്രിയിലെത്തുന്നത്. കൊച്ചുകുട്ടികൾക്കടക്കം വയറിളക്കം പിടിപെടുന്നുണ്ട്. വിവാഹ പാര്‍ട്ടികളിലും ഭക്ഷണശാലകളിലും വൃത്തിഹീനമായി വിളമ്പുന്ന ഭക്ഷണമാണ് കൂടുതല്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നതെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഈ മേഖലയിലെ ജലസാമ്പിളുകള്‍ ആരോഗ്യവകുപ്പ് പരിശോധനക്ക് അയച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ഷാഹിര്‍ഷാ അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 3,965 പേര്‍ പനിക്കായും ചികിത്സ തേടി. 53 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എച്ച്‌വണ്‍എന്‍വണ്‍ രോഗബാധാ സംശയമുള്ള ഒരു സ്ത്രീ കഴിഞ്ഞ ദിവസം ജില്ലയില്‍ മരിച്ചിരുന്നു. ഇവരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിനിടെയാണ് ജില്ലയില്‍ വയറിളക്ക രോഗങ്ങളും വര്‍ധിക്കുന്നത്.
രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. അന്യ സംസ്ഥാനക്കാര്‍ ഏറെയുള്ള ജില്ല എന്ന നിലയില്‍ മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് ഡോ. ആര്‍.ഷാഹിര്‍ഷാ പറഞ്ഞു. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ രോഗികളുടെ എണ്ണം കുറയ്ക്കാനായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. മഴക്കാലത്തിന്റെ തുടക്കം തന്നെ, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇടവിട്ടുള്ള മഴ മൂലം കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ വർധിച്ചതാണ് ഡെങ്കിപ്പനി കേസുകൾ ഉയരാൻ പ്രധാന കാരണമായി വിലയിരുത്തുന്നത്. മഴ കൂടുതൽ ശക്തമായാൽ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരാനിടയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനിടെ മാലിന്യ നിർമാർജനവും കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളും പല പ്രദേശങ്ങളിലും മന്ദഗതിയിലാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.






























