കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് തുടർ ചികിത്സ നൽകുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായി പരാതി. നല്ലളം സ്വദേശിനിയായ നസ്രീന (33) എന്ന യുവതിയാണ് മെഡിക്കൽ കോളജിലെ ചികിത്സാ അനാസ്ഥയ്ക്ക് ഇരയായത്. പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് ശേഷം പിത്തരസം പുറത്തേക്ക് ഒഴുകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നം യുവതിക്ക് അനുഭവപ്പെട്ടിരുന്നു. എട്ട് ദിവസത്തോളം ഈ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടും ആവശ്യമായ ചികിത്സ നൽകാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ലെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
ഇ.ആർ.സി.പി മെഷീൻ കേടായതുകൊണ്ടാണ് തുടർ ചികിത്സ നല്കാൻ കഴിയാത്തതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മെഷീൻ നന്നാക്കാൻ വൈകിയതിനെ തുടർന്ന് ഡോക്ടർ തന്നെ യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തിന് മെഡിക്കൽ കോളേജിന്റെ ഈ നടപടി വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ നസ്രീനയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കുടുംബം പരാതി നൽകി.





























