ബെംഗളൂരു: കർണാടകയിൽ നടക്കുന്ന ജാതി സെൻസസിൽ അനാവശ്യമായതും വ്യക്തിപരമായതുമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് എന്യൂമറേറ്റർമാർക്ക് നിർദേശം നൽകി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെംഗളൂരു നഗരപരിധിയിൽ ഇന്നലെ സർവേ ആരംഭിച്ചിരുന്നു. സെൻസസിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ഉപമുഖ്യമന്ത്രിയുടെ വീട് സന്ദർശിച്ചു. സെൻസസിനിടെ ശിവകുമാർ ചില വിവരങ്ങൾ നൽകില്ലെന്ന് എന്യൂമറേറ്റർമാരോട് പറഞ്ഞു. തന്റെ കൈവശമുള്ള ആഭരണങ്ങൾ ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. ആളുകൾക്ക് എത്ര കോഴികൾ, ആടുകൾ, സ്വർണാഭരണം, വാച്ചുകൾ, അല്ലെങ്കിൽ മറ്റ് സ്വകാര്യ വസ്തുക്കൾ എന്നിവയുണ്ട് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുതെന്ന് ഞാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
വ്യക്തിപരമായ ചോദ്യങ്ങൾ ഒഴിവാക്കാനും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. അവർ എങ്ങനെയാണ് സർവേ നടത്തുന്നതെന്ന് നമുക്ക് നോക്കാം. ആർക്കും എതിർപ്പുണ്ടാകാൻ തരമില്ല. മുൻ സർവേയിൽ പലരും എതിർപ്പ് ഉന്നയിച്ചിരുന്നു. അതുകൊണ്ടാണ് പുതിയത് നടത്താൻ തീരുമാനിച്ചത്. എല്ലാവരും പങ്കെടുക്കണമെന്നും ശിവകുമാർ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.





























