പന്തളം : സംസ്കൃതം ലോകത്തെ തന്നെ ഏറ്റവും മഹത്തായ ഭാഷയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ലോകഭാഷകളിൽ മാതൃസ്ഥാനമാണ് സംസ്‌കൃതത്തിനുള്ളത്. നമ്മുടെ സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ സമ്പത്തിന്റെ കലവറയെന്ന് സംസ്കൃതത്തെ വിശേഷിപ്പിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വസംസ്കൃത പ്രതിഷ്ഠാനം സംഘടിപ്പിച്ച ഗുരുസപര്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന പ്രസിഡന്റ് ഡോ പി കെ മാധവൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ സംസ്കൃതത്തെക്കുറിച്ചുള്ള പഴയഓർമകൾ ഡെപ്യൂട്ടി സ്പീക്കർ പങ്ക് വെച്ചു. വീട്ടിലെ ഒരു പഴയ റേഡിയോ പെട്ടിയിൽ ദിനവും മുടങ്ങാതെ ഒരു ഘനഗംഭീര ശബ്ദം അതിൽനിന്ന് പുറത്തേക്കൊഴുകി. “സമ്പ്രതി വാർത്താഃ ശ്രുയന്താം പ്രവാചകഃ ബലദേവാനന്ദ സാഗരഃ. ഒരക്ഷരം പോലും മനസ്സിലാവില്ലെങ്കിലും വീട്ടിലെല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു സംസ്കൃതത്തിലുള്ള ഈ റേഡിയോവാർത്ത. എന്നും കേൾക്കുന്നതിനാൽ അക്കാലത്തെ കുട്ടികൾക്ക് അത് കാണാപാഠമായിരുന്നു.
കളിക്കുമ്പോൾ ചിലപ്പോഴെല്ലാം അത് പാടിനടന്നു എന്നും ചിറ്റയം ഓർത്തെടുത്തു. സംസ്കൃതഭാരതിയുടെ അഖിലേൻഡ്യ ജനറൽ സെക്രട്ടറി ശ്രീശദേവപൂജാരി മുഖ്യപ്രഭാഷണം നടത്തി. ഉജ്ജയിനി മഹർഷി പാണിനി സംസ്കൃത സർവ്വകലാശാലാ വൈസ് ചാൻസിലർ ഡോ സി ജി വിജയകുമാർ മുഖ്യാധിഥി ആയിരുന്നു. ചടങ്ങിൽ പന്തളം എൻ എസ് എസ് കോളേജിലെ മുൻ അധ്യാപകനായ ഡോ എം പി ഉണ്ണികൃഷ്ണനെ പണ്ഠിതരത്നം ബഹുമതി നൽകി യോഗം ആദരിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച സംസ്കൃത അധ്യാപകനുള്ള പുരസ്കാരം എറണാകുളം ജില്ലയിലെ അകവൂർ എച്ച് എസ് എസ്സിലെ ഡോ പി കെ ശങ്കരനാരായണനെ ശർമ്മാജി പുരസ്കാരം നൽകി ആദരിച്ചു. ഒപ്പം പന്തളം എൻ എസ് എസ് കോളേജിൽ നിന്ന് വിരമിച്ച സംസ്കൃത അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ വിജെ ശ്രീകുമാർ പന്തളം എൻ എസ് എസ് കോളേജിലെ സംസ്കൃത ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ ആശാ ദേവി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.































