ബെംഗളൂരു: ചികിത്സയ്ക്കായി തന്റെ ക്ലിനിക്കിലെത്തിയ 21 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡെർമറ്റോളജിസ്റ്റ് അറസ്റ്റിൽ. ബെംഗളൂരുവിൽ ആണ് സംഭവം. ഒക്ടോബർ 18 ന് ചർമ്മ അണുബാധയെത്തുടന്നാണ് 56 വയസുകാരനായ ഡോ. പ്രവീണിനെ കാണാൻ പോയതെന്നും അവിടെ വെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. പരിശോധനയ്ക്കിടെ ഡോ. പ്രവീൺ നിർബന്ധിച്ച് യുവതിയോട് വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു. പരിശോധനയുടെ ഭാഗമായാണ് വസ്ത്രമഴിക്കാൻ പറഞ്ഞതെന്ന് കരുതിയ യുവതി അത് പോലെ തന്നെ ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം അനുചിതമായ സ്പർശനം, ആലിംഗനം, ചുംബനം എന്നിവ ചെയ്തതായും യുവതിയുടെ പരാതി. ഇതിന് ശേഷം ഇയാൾ യുവതിയോട് അസഭ്യം പറയുകയും പിന്നീട് ഒരു ഹോട്ടലിൽ വന്ന് കാണണമെന്നും പറഞ്ഞു.
സംഭവത്തെക്കുറിച്ച് സ്ത്രീ ഉടൻ തന്നെ തന്റെ കുടുംബത്തെ അറിയിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 75 (ലൈംഗിക പീഡനം), സെക്ഷൻ 79 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള സംസാരം, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ കുറ്റാരോപിതനായ ഡോക്ടറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.





























