പനജി : ബിജെപിയില്‍ ചേരാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 40 കോടി രൂപ വീതം ബിജെപി വാഗ്‌ദാനം ചെയ്‌തതായി ഗോവ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോഡങ്കര്‍. ഗോവയിൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു ചോഡങ്കറിന്റെ വെളിപ്പെടുത്തല്‍. ഗോവയുടെ ചുമതലയുള്ള എഐസിസി നേതാവ് ദിനേശ് ഗുണ്ടുറാവുവിനോട് ചില എംഎൽഎമാർ ഇക്കാര്യം വെളിപ്പെടുത്തിയതായും ഇയാൾ പറഞ്ഞു.
എന്നാൽ ചോഡങ്കറിന്റെ ആരോപണങ്ങളോടു രൂക്ഷഭാഷയിലാണു സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിച്ചത്. ആശയക്കുഴപ്പമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും എംഎൽഎമാർക്ക് ബിജെപി പണം നൽകി പാർട്ടിയിൽ ചേർക്കുന്നുവെന്നതു കോൺഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനവാഡെ പറഞ്ഞു. നിയമസഭാ കക്ഷിയിൽ വിള്ളൽ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയെ കോൺഗ്രസ് പുറത്താക്കിയത്. നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ഗോവയിൽ നിർണായക നീക്കങ്ങളാണ് നടക്കുന്നത്. കോൺഗ്രസ് വിട്ട എംഎൽഎമാർ സ്പീക്കറെ കണ്ട് കത്ത് നൽകും.
പ്രതിപക്ഷ നേതാവ് മൈക്കേൽ ലോബോയുടെയും മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെയും നേത്യത്വത്തിലാണു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ഒഴുകുന്നത്. കോൺഗ്രസ് അംഗങ്ങളിൽ 6 പേർ ബിജെപിയിൽ ചേരുമെന്നാണു സൂചനകൾ. 40 അംഗ നിയമസഭയിൽ കോൺഗ്രസിന് 11 അംഗങ്ങളാണുള്ളത്. 20 അംഗങ്ങളുള്ള ബിജെപിക്കു 2 അംഗങ്ങളുള്ള എംജിപിയുടെയും 3 സ്വതന്ത്രരുടെയും പിന്തുണയുണ്ട്. ഇതിനിടെ നിയമസഭാ ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാനായി പുറപ്പെടുവിച്ച ഉത്തരവ് സ്പീക്കർ പിൻവലിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂറുമാറില്ലെന്ന് ഭരണഘടനയിൽ നിന്ന് പ്രതിജ്ഞയെടുത്താണ് സ്ഥാനാർത്ഥികളെ നിർത്തിയത്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾക്കുള്ളിൽ തന്നെ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേരുകയാണ്.