തൃശ്ശൂര്‍ : മതിയായ ഈട് നൽകിയിട്ടും ചിട്ടി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ചാലക്കുടി ധനകേന്ദ്ര കറീസ് ആന്റ് ലോൺസ് (പി) ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ 229500 രൂപയും പലിശയും നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ കൊടകര മംഗലൻ വീട്ടിൽ പോൾസൺ എം.ഒ. ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. 7000 രൂപ തവണ സംഖ്യ വരുന്ന കുറിയിലാണ് പോൾസൺ ചേര്‍ന്നത്. തുടർന്ന് കുറി വിളിക്കുകയായിരുന്നു. മതിയായ സെക്യൂരിറ്റി നൽകുവാൻ തയ്യാറായിട്ടും കുറി സംഖ്യ ഇവര്‍ നല്‍കിയില്ല. ഇതിനെ തുടർന്ന് തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹർജി ഫയൽ ചെയ്യുകയായിരുന്നു.
പോള്‍സന് ഇത് മൂലം സംഭവിച്ച മാനസിക പ്രയാസങ്ങളും സാമ്പത്തിക നഷ്ടങ്ങളും കഷ്ടപ്പാടുകളും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് കുറി പ്രകാരം 199500 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 5000 രൂപയും മുഴുവൻ തുകകൾക്കും ഹർജി തിയ്യതി മുതൽ 9% പലിശയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.





























