ഗാസ: വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഞായറാഴ്ച രാവിലെ ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ വ്യോമസേന നടത്തിയ ബോംബിങ്ങിൽ പതിനൊന്ന് പേർക്ക് ജീവൻ നഷ്ടമായതായി സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. വടക്കൻ ഗാസയിലെ ജബാലിയയിൽ അഭയാർത്ഥികളുടെ ടെന്റിന് നേരെ നടത്തിയ ആക്രമണത്തിൽ അഞ്ച് പേരും, തെക്കൻ നഗരമായ ഖാൻ യൂനിസിൽ നടന്ന ബോബിങ്ങിൽ അഞ്ച് പേരും, ഗാസ സിറ്റിയിലുണ്ടായ ഷെല്ലാക്രമണത്തിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനാലാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ വാദം.
ഹമാസ് സായുധസംഘം അതിർത്തിരേഖയായ ‘യെല്ലോ ലൈനിന്’ സമീപം ഐഡിഎഫിന് ഭീഷണിയായ രീതിയിൽ നിലയുറപ്പിച്ചു എന്നതിനാലാണ് ബോംബ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ മധ്യസ്ഥതയിൽ ഒക്ടോബർ 10-ന് വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ഇസ്രയേൽ തുടർച്ചയായി ഇത് ലംഘിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം ഇതുവരെ ഗാസയിൽ 601 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. സ്ത്രീകളും കുട്ടികളുമടക്കം അരലക്ഷത്തിലധികം പേരാണ് രണ്ടുവർഷത്തിലധികമായി തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടത്.






























