തിരുവനന്തപുരം: അധ്യാപക തസ്തിക നിർണയം പൂർത്തിയായെങ്കിലും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തത് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നു. വിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശക്ക് ധനവകുപ്പ് അനുമതി നൽകാത്തതാണ് തസ്തിക രൂപീകരണം തടസപ്പെടാൻ കാരണം. അടുത്ത അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉചിതമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. എല്ലാ വർഷവും ജൂലൈ പകുതിയോടെ തസ്തിക നിർണയം പൂർത്തിയാക്കി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ രണ്ടുവർഷം കോവിഡ് മൂലം തടസപ്പെട്ട തസ്തിക നിർണയം 2022 – 23 അധ്യയന വർഷത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ വിദ്യാലയങ്ങളിൽ അധികമായി വരുന്ന തസ്തികകൾ അനുമതി ലഭിക്കുന്നതിനായി ധനവകുപ്പിന് നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് ഇതുവരെയും അംഗീകാരം നൽകിയിട്ടില്ല. പുതിയതായി സൃഷ്ടിക്കുന്ന തസ്തികകൾക്ക് വേണ്ടി വലിയൊരു തുക കണ്ടെത്തേണ്ടിവരും എന്നതാണ് ഈ മെല്ലെപ്പോക്കിന് കാരണം. ധനവകുപ്പിൽ നിന്നും മറുപടി ലഭിക്കാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലപാട് വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചു. ഇതോടെ അധ്യാപക റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ കൂടി പ്രതിസന്ധിയിലായി. ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കും മുൻപ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്.





























