പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു. ഇരുവര്‍ക്കുമെതിരായ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാനുളള അനുമതി നല്‍കാന്‍ തീരുമാനമെടുത്ത ദിവസം പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട സിഡിആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ബോര്‍ഡ് യോഗം ചേരുന്നതിന് മുമ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവരുമായി വാട്‌സാപ്പില്‍ ബന്ധപ്പെട്ടതിന്റെ തെളിവും ഹാജരാക്കി. അജികുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും നേരില്‍ കണ്ടതിന്റെ തെളിവും കോടതിയില്‍ സമര്‍പ്പിച്ചു.
അജികുമാറിന്റെ ശുപാര്‍ശയില്‍ പോറ്റിയുടെ നേതൃത്വത്തില്‍ രണ്ട് പേര്‍ക്ക് വീടുവെച്ചു നല്‍കിയെന്നും വീടുകളുടെ താക്കോല്‍ദാന കര്‍മത്തില്‍ അജികുമാറും പോറ്റിയും സംബന്ധിച്ചെന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവില്‍ പറയുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോകാന്‍ പോറ്റി അപേക്ഷ നല്‍കിയത് മറ്റൊരാളുടെ ഇമെയില്‍ നിന്നാണെന്നും അപേക്ഷ സമര്‍പ്പിച്ചത് ബോര്‍ഡ് തീരുമാനമെടുത്തതിന്റെ അടുത്ത ദിവസമാണെന്നും തെളിവ് ഹാജരാക്കി.





























