മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. തെളിവ് നശിപ്പിച്ചതിന് മൂന്നുവർഷം കഠിനതടവ് കൂടി അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട യുവതിയുടെ മാതാവിന് നൽകാനും കോടതി വിധിച്ചു. എസ്റ്റേറ്റ് സൂപ്പർവൈസർ മാത്യു ദേവസ്യ(തങ്കച്ചൻ-63)യെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 201 വകുപ്പുകൾ പ്രകാരമാണ് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കർ ശിക്ഷിച്ചത്. 2012 ജനുവരി മൂന്നിനാണ് കൊലപാതകം നടന്നത്. കണ്ണമുണ്ട ഏലത്തോട്ടത്തിലെ സൂപ്പർവൈസറായ മാത്യുവും തൊഴിലാളിയായ അമ്പിളിയും അടുപ്പത്തിലായിരുന്നു. അമ്പിളി ഗർഭിണിയായി. മാത്യുവിന് ഭാര്യയും കുട്ടികളുമുണ്ടായിരുന്നു.
അമ്പിളി പ്രസവിച്ചാൽ അത് തന്റെ കുടുംബജീവിതം തകരുമെന്നഭയമാണ് കൊലപാതകത്തിന് പ്രേരണയായത്. അമ്പിളിയെ പാമ്പാടുംപറ ആനകുത്തിഭാഗത്തേക്ക് വിളിച്ചുവരുത്തി പ്ലാസ്റ്റിക് കയർ കഴുത്തിൽ കുടുക്കി ശ്വാസംമുട്ടിച്ച് കൊന്നു. മൃതദേഹം പടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി കുളത്തിൽ താഴ്ത്തി. അമ്പിളിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ മാത്യുദേവസ്യ വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തി. ജനുവരി 14-ന് തോട്ടത്തിലെ കുളത്തിൽ ദുർഗന്ധം വമിക്കുന്ന പടുതാക്കെട്ടിൽ സ്ത്രീയുടെയും പൊക്കിൾകൊടി അറ്റുപോകാത്ത ശിശുവിന്റെയും ജഡം തൊഴിലാളികൾ കണ്ടെത്തി.
അമ്പിളിയുടെ വസ്ത്രവും ആഭരണങ്ങളും അച്ഛനമ്മമാർ തിരിച്ചറിഞ്ഞു. ഡി.എൻ.എ. പരിശോധനയിലൂടെ സ്ഥിരീകരിച്ചു. നവജാത ശിശുവിന്റെ പിതാവ്, പ്രതി തന്നെയാണെന്ന് തെളിഞ്ഞു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ കൃത്യതയും ശാസ്ത്രീയതെളിവുകളുടെ വ്യക്തതയുമാണ് കേസിന് കരുത്തായത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 32 സാക്ഷികളേയും വിസ്‌തരിച്ചു. 52 പ്രമാണങ്ങൾ തെളിവിൽ കൊണ്ടുവന്നു. 23 തൊണ്ടിമുതലുകൾ ഹാജരാക്കി. കട്ടപ്പന സർക്കിൾ ഇൻസ്പെക്ട്ടർ റെജി എം. കുന്നിപ്പറമ്പനാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.






























