തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി പോലീസ്. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് സമീപം വഴി തടസ്സപ്പെടുത്തി മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന 12 തട്ടുകടകൾ മ്യൂസിയം എസ്.എച്ച്.ഒ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്. സിറ്റി പോലീസ് കമ്മിഷണർ ഡോ.അരുൾ ആർ.ബി. കൃഷ്ണയുടെ നിർദേശപ്രകാരമായിരുന്നു നടപടി. അനധികൃത തട്ടുകടകൾക്കെതിരേ പോലീസ് നേരത്തേ തന്നെ നടപടികളാരംഭിച്ചിരുന്നു. ഇത്തരം കടകൾ ഒരു കാണവശാലും അനുവദിക്കില്ലെന്ന് കമ്മിഷണറും മേയർ വി.വി.രാജേഷും അറിയിച്ചിരുന്നു.
കോട്ടൺഹിൽ ഭാഗത്ത് കടകൾ ഒഴിപ്പിക്കാനെത്തിയപ്പോൾ നടത്തിപ്പുകാർ പ്രതിഷേധവുമായെത്തി. എന്നാൽ, ലൈസൻസ് ഉൾപ്പെടെ ഹാജരാക്കാൻ ഇവർക്കായില്ല. രേഖകൾ ഇല്ലാതെ നടത്തിപ്പ് അനുവദിക്കില്ലെന്ന് പോലീസ് കർശന നിലപാടെടുത്തതോടെ ഇവർ പിൻവാങ്ങി. ഇവിടെ ഭക്ഷണം പാചകം ചെയ്ത അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നത് നീക്കം ചെയ്യണമെന്നും നിർദേശം നൽകി. കോട്ടൺഹിൽ സ്‌കൂൾ പി.ടി.എ.യും വിഷയത്തിൽ പരാതി നൽകിയിരുന്നതായി പോലീസ് പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയേയും പോലീസ് വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ അനധികൃതമായി ഫുഡ് ട്രക്കുകൾ നിർത്തിയിട്ട് ഭക്ഷണം ഇരുന്ന് കഴിക്കാൻ സൗകര്യമൊരുക്കുന്നതും നിരോധിക്കും. ഇവയിൽനിന്ന് പാഴ്സൽ മാത്രം അനുവദിക്കാനാണ് തീരുമാനം.





























