തിരുവനന്തപുരം : വത്തിക്കാനിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുക. ദേവസഹായം പിള്ള അടക്കം 10 പേരെയാണ് ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്. ഭാരതത്തിൽ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. വത്തിക്കാനിലെ ചടങ്ങുകൾക്ക് ഒപ്പം ദേവസഹായം പിള്ള കൊല്ലപ്പെട്ട മാർത്താണ്ഡത്തിന് സമീപത്തെ കാറ്റടിമലയിലെ പള്ളിയിലും പ്രത്യേക കൃതജ്ഞത ബലി അർപ്പിക്കും. ദേവസഹായം പിള്ളയുടെ പേരിലുള്ള ചാവല്ലൂർപൊറ്റ പള്ളിയിലും, ദേവസഹായം പിള്ള സ്ഥാപിച്ച കമുകിൻകോട് പള്ളിയിലും പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. വൈകിട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ മുഖ്യകാർമികനായി പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിലും ദിവ്യബലിയുണ്ടാകും.
മാർത്താണ്ഡ വർമ രാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്ന നീലാണ്ഡ പിള്ള ഒരു ഡച്ച് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെപ്പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിച്ചതും. ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. മതം മാറിയതിനെത്തുടർന്ന് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. രാജാവിന്റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 300 വർഷങ്ങൾക്ക് ശേഷം 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുെട നിരയിലേക്ക് ഉയർത്തിയത്. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ആണ് ദേവസഹായം പിള്ളയുടെ ജനനം.