പത്തനംതിട്ട : ശബരിമലയിൽ അനധികൃതമായി തങ്ങുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിട്ടുള്ള കൊല്ലം സ്വദേശി സുനിൽ സ്വാമിയിൽ നിന്ന് ദേവസ്വം ബോർഡ് കാർ സമ്മാനമായി സ്വീകരിച്ചതായി കണ്ടെത്തൽ. കഴിഞ്ഞ 15 വർഷമായി ദേവസ്വം ബോർഡിന് പൂജാസാധനങ്ങൾ സൗജന്യമായി നൽകി വരുന്നയാളാണ് സുനിൽ സ്വാമി. ഇദ്ദേഹം 15 വർഷം മുൻപ് ബോർഡിന് ഒരു ഇന്നോവ കാർ വാങ്ങി നൽകിയതായാണ് പുതിയ വിവരം. ദേവസ്വം ബോർഡ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് സുനിൽ സ്വാമി വർഷങ്ങളായി ശബരിമലയിലേക്ക് പൂജാസാധനങ്ങൾ എത്തിക്കുന്നത്.
ഒരാളിൽ നിന്ന് സൗജന്യമായി നിത്യപൂജയ്ക്ക് സാധനങ്ങൾ വാങ്ങുന്നത് ഉചിതമല്ലെന്നും, ബോർഡ് നേരിട്ടായിരിക്കണം ഇത് ശേഖരിക്കേണ്ടതെന്നുമുള്ള ഉത്തരവ് നിലനിൽക്കെയാണ് ഈ ലംഘനം നടക്കുന്നത്. സുനിൽ സ്വാമിക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപാണ് കാർ സ്വീകരിച്ചതെന്നാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം. സൗജന്യമായി ലഭിക്കുന്ന പൂജാദ്രവ്യങ്ങൾ കൃത്യമായി രേഖപ്പെടുത്താതെ, പൂജയ്ക്കെത്തുന്ന ഭക്തരിൽ നിന്ന് വാങ്ങുന്ന പണം ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിലാക്കുന്നതായും ആരോപണമുണ്ട്.





























