കൊച്ചി: എറണാകുളം കിഴക്കമ്പലം മലയിടംതുരുത്ത് ഉന്നതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം. സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ കുടിയൊഴിപ്പിക്കലിനെത്താനിരിക്കെയാണ് പ്രദേശവാസികളുടെ പ്രതിഷേധം. ഏഴ് പട്ടികജാതി കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വർഷത്തോളം പഴക്കമുള്ള ഭൂമി തർക്കക്കേസിൽ നാല് വർഷം മുമ്പാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രിംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്.
പതിനഞ്ചാമത്തെ തവണയാണ് അധികൃതർ കുടിയൊഴിപ്പിക്കൽ നടപടികൾക്കായി ഇവിടെയെത്തുന്നത്. കുടിയൊഴിപ്പിക്കൽ നടപടികൾക്കായി അഡ്വക്കേറ്റ് കമ്മീഷനൊപ്പം 150-ലധികം പൊലീസുകാരും, ജെസിബി, ആംബുലൻസ് സംവിധാനങ്ങളും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ തങ്ങൾക്ക് സർക്കാർ ബദൽ സംവിധാനങ്ങൾ ഒന്നും തന്നെ ഒരുക്കി നൽകിയിട്ടില്ലെന്നും, ഒരു കാരണവശാലും ഇവിടെ നിന്നും ഒഴിഞ്ഞു പോകില്ലെന്നുമാണ് പ്രദേശവാസികളുടെ നിലപാട്. സിപിഎമ്മിന്റെ നേതൃത്വത്തിൽ കോളനിയുടെ പ്രവേശന കവാടത്തിൽ പന്തൽ കെട്ടി ശക്തമായ പ്രതിരോധമാണ് സമരക്കാർ തീർത്തിരിക്കുന്നത്. പോലീസിനെയോ മറ്റ് ഉദ്യോഗസ്ഥരെയോ കോളനിക്കുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.





























