തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം അനുസരിച്ച് ഒരു ലിറ്റർ പാലിന് 4 രൂപയാണ് വർദ്ധിക്കുന്നത്. നേരത്തെ തന്നെ പാൽ വില കൂട്ടാൻ സർക്കാരുമായി ധാരണയിൽ എത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇന്ന് ചേർന്ന മിൽമ ഭരണസമിതി യോഗത്തിലാണ് വില വർദ്ധനവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വില വർദ്ധനവ് നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രി അനുവാദം നൽകിയിട്ടുണ്ടെന്നും, പാൽ വില വർദ്ധനവിനെ തങ്ങൾ എതിർക്കില്ലെന്ന് വി.ഡി. സതീശൻ നേരത്തെ തന്നെ അറിയിച്ചിരുന്നതായും മിൽമ ചെയർമാൻ വ്യക്തമാക്കി.
കർഷകരുടെ പ്രസ്ഥാനമായതിനാൽ വില വർദ്ധനവിന്റെ സിംഹഭാഗവും അവർക്ക് തന്നെ നൽകാനാണ് മിൽമയുടെ തീരുമാനം. 4 രൂപയിൽ 3 രൂപ 35 പൈസയും (83.75%) കർഷകർക്ക് ലഭിക്കും. പ്രാഥമിക ക്ഷീര സംഘങ്ങൾക്കും വിൽപനക്കാർക്കും വില വർദ്ധനവിന്റെ 6.25 ശതമാനം വീതം ലഭിക്കും. ഈ വർദ്ധനവിൽ നിന്നും വെറും 10 പൈസ മാത്രമാണ് മിൽമയ്ക്ക് ലഭിക്കുന്നത്.





























