മലപ്പുറം : വളാഞ്ചേരിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ ക്രൂരമായി ആക്രമിക്കുകയും പണവും മൊബൈൽ ഫോണും കവരുകയും ചെയ്ത സംഭവത്തിൽ പുലാമന്തോൾ സ്വദേശി ഉമർ ഫാറൂഖ് പിടിയിലായി. വളാഞ്ചേരി-കോഴിക്കോട് റോഡിൽ വെച്ചായിരുന്നു ഈ അതിക്രമം നടന്നത്. വളാഞ്ചേരി ടൗണിൽ വെച്ച് പ്രതി യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും അത് എതിർത്തതോടെ കാറിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. യുവതിയുടെ കാലിലൂടെ കാർ കയറ്റി ഇറക്കിയതിനെത്തുടർന്ന് എല്ലുകൾ പൊട്ടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അറസ്റ്റിലായ ഉമർ ഫാറൂഖിനെതിരെ മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ വളാഞ്ചേരി പോലീസ് പ്രതിക്കെതിരെ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യൽ, ആക്രമിച്ചു മുറിവേൽപ്പിക്കൽ, കവർച്ച തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.





























