റാന്നി : പാലച്ചുവട് – പുതുശ്ശേരിമല – നരിക്കുഴി റോഡിന്‍റെ വികസനം പാതി വഴിയിൽ മുടങ്ങി. അഞ്ച് വർഷം മുമ്പ് തുടങ്ങിയ പണികളാണ് റോഡരികിലെ ജലവിതരണ പൈപ്പുകൾ മാറ്റാത്തതിനാൽ പുനരാരംഭിക്കാൻ കഴിയാതെവന്നിട്ടുള്ളത്. പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും മാറ്റാത്തതിനാലാണ് രണ്ട് വർഷം മുമ്പ് പണികൾ നിർത്തിവെച്ചത്. എട്ട് വർഷം മുമ്പത്തെ നിരക്കിൽ പണി തുടരാനാവില്ലെന്നും കരാറിൽ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് കരാറുകാരൻ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. മന്ദിരം-വടശ്ശേരിക്കര റോഡിലെ പാലച്ചുവട്ടിൽനിന്ന് നരിക്കുഴിവരെയുള്ള 4.5 കിലോമീറ്റർ കിഫ്ബി പദ്ധതിയിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിക്കാനായിരുന്നു ലക്ഷ്യം. 2018-ൽ കരാർ നൽകി. മൂന്നരക്കോടിയോളം രൂപയാണ് അനുവദിച്ചിരുന്നത്.
പണി തുടങ്ങിയപ്പോൾതന്നെ വശത്തെ വൈദ്യുതപോസ്റ്റുകളും ജലനിധിയുടെ ജലവിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചിരുന്നു. പൈപ്പുകൾ പലയിടത്തും റോഡിന്റെ ഉപരിതലത്തിൽ കൂടിയാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു വർഷമായിരുന്നു കരാർ കാലാവധി. മൂന്നുതവണ കാലാവധി നീട്ടി. ഇതിനിടയിൽ ബി.എം. വരെയുള്ള പണികൾ ഒന്നര വർഷം മുമ്പ് പൂർത്തിയാക്കി. എന്നിട്ടും പൈപ്പുകൾ മാറ്റിയിട്ടില്ല. തുടർന്നാണ് ഏതാനും മാസം മുമ്പ് പണി തുടരാനാവില്ലെന്ന് കരാറുകാരൻ സർക്കാരിനെ അറിയിച്ചത്. പൈപ്പ് മാറ്റാനുള്ള പണികൾ നടക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണ്.





























