ന്യൂഡൽഹി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം കേരളത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് ലോക് സഭയിൽ മറുപടി നൽകി. രാജ്യത്തെ 1337 റെയിൽവേ സ്റ്റേഷനുകളുടെ വികസനമാണ് റെയിൽവേ മന്ത്രാലയം പദ്ധതിയിലുൾപ്പെടുത്തിയത്. കേരളത്തിൽ നിന്നും തിരുവല്ല ഉൾപ്പടെ 35 റെയിൽവേ സ്റ്റേഷനുകൾ ആണ് പദ്ധതിയിലുള്ളത്.
തിരുവല്ല റെയിൽവേ സ്റ്റേഷന്റെ, സ്റ്റേഷൻ ഓഫീസ് സമുച്ചയം, പ്രവേശന കവാടം, പോർച്ച്, പ്ലാറ്റ്ഫോം ഷെൽട്ടർ, വെയ്റ്റിംഗ് ഹാൾ, ബുക്കിംഗ് ഓഫീസ്, പാർക്കിംഗ് ആൻഡ് അപ്പ്രോച്ച് റോഡ്, ഭിന്നശേഷിക്കാർക്കുള്ള സംവിധാനങ്ങൾ, സൈൻ ബോർഡുകൾ, അനൗൺസ്‌മെന്റ് സംവിധാനം, കോച്ച് ഗൈഡൻസ് ബോർഡ്സ്, ലൈറ്റ് എന്നിവയുടെ പണികൾ പൂർത്തിയായി. ആറു മീറ്റർ വീതിയുള്ള ഫുട് ഓവർ ബ്രിഡ്ജിന്റെ പണികൾ തുടങ്ങിയതായും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.






























